നടുക്കുന്ന കണ്ണീര്‍ കാഴ്ചകളില്‍ നിന്ന് ആശ്വാസതീരത്തേക്ക്; ദുരന്തത്തില്‍പ്പെട്ടവരേയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ ചെന്നൈയിലെത്തി; സംഘത്തില്‍ പത്ത് മലയാളികളും

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ടവരേയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ ചെന്നൈയിലെത്തി. പ്രത്യേക ട്രെയിനിലാണ് 250പേരടങ്ങുന്ന സംഘത്തെ എത്തിച്ചത്. മലയാളികള്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 10 മലയാളികളാണ് ചെന്നൈയില്‍ എത്തിയത്. പത്തനംതിട്ട , തൃശൂര്‍, കൊല്ലം സ്വദേശികളാണ് ഇവര്‍. പരുക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയതായി നോര്‍ക്ക റൂട്‌സ് ഓഫീസര്‍ അനു പി ചാക്കോ ട്വന്റിഫോറിനോട് പറഞ്ഞു. (10 Malayalis escaped from Odisha train accident reached Chennai)
പത്തനംതിട്ട സ്വദേശിയായ അനീഷിനാണ് കാലിന് പരുക്കേറ്റത്. സൈനികനായ അദ്ദേഹം നാട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റത്. അനീഷിനെ രാജീവ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളികളുടെ പരുക്കുകള്‍ സാരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. ആയിരത്തോളം പേരാണ് അപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. തകര്‍ന്ന് കിടക്കുന്ന ബോഗികള്‍ മാറ്റുന്നതിനിടെ വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തുന്ന ദാരുണമായ കാഴ്ചകള്‍ക്കാണ് ഇന്നലെ ഏറെ വൈകിയും ബലാസോര്‍ സാക്ഷ്യം വഹിച്ചത്.
സംഭവസ്ഥലത്ത് ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ നടപടി തുടങ്ങി. തകര്‍ന്ന പാളങ്ങള്‍ പുനസ്ഥാപിക്കുന്ന നടപടികള്‍ ആണ് പുരോഗമിക്കുന്നത്.ദുരന്തനിവാരണ പ്രവര്‍ത്തനത്തിനായി തകര്‍ന്ന ബോഗികള്‍ മാറ്റുന്നതിനിടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 56 പേരുടെ നില ഗുരുതരമാണ്. മരിച്ച ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
Story Highlights: 10 Malayalis escaped from Odisha train accident reached Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here