750 ജില്ലകളിൽ നിന്ന് രണ്ട് കുട്ടികളെ വീതം തിരഞ്ഞെടുക്കും; നരേന്ദ്ര മോദിയുടെ സ്‌കൂളിലേക്ക് സ്റ്റഡി ടൂർ
പ്രധാനമന്ത്രി നരേന്ദ്ര മോദി പഠിച്ച സ്‌കൂളിലേക്ക് സ്റ്റഡി ടൂർ നടത്താൻ വിദ്യാർത്ഥികൾക്ക് അവസരം. ഗുജറാത്തിലെ വഡ്‌നഗറിലുള്ള പ്രൈമറി സ്‌കൂളിലേക്കാണ് രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ അവസരമൊരുക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിൽ നിന്നും രണ്ട് കുട്ടികളെ വീതം തിരഞ്ഞെടുക്കും. ‘ഗുജറാത്തിലെ വഡ്നഗറിലെ പ്രധാനമന്ത്രി മോദിയുടെ പ്രൈമറി സ്‌കൂലേക്ക് ഏഴ് ദിവസത്തെ സന്ദർശനം നടത്താൻ സ്റ്റഡി ടൂറിന്റെ ഭാഗമായി 750 ജില്ലകളിൽ നിന്ന് രണ്ട് കുട്ടികളെ വീതം തിരഞ്ഞെടുക്കും.” എന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രത്യേക തിരഞ്ഞെടുപ്പ് പ്രക്രിയ വഴിയാകും കുട്ടികളെ തിരഞ്ഞെടുക്കുക. ഓരോ യാത്രയിലും 30 കുട്ടികളെയാകും വഡാനഗർ സ്‌കൂളിലെത്തിക്കുക. കുട്ടികളുടെ ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ സാംസ്‌കാരിക മന്ത്രാലയം വഹിക്കും.
‘എല്ലാ ലോക നേതാക്കളും തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂൾ ഒരിക്കലും മറക്കില്ല. ഓരോ രാജ്യവും അത് സംരക്ഷിക്കുകയാണ്. മോദിയുടെ സ്‌കൂൾ 2018 മുതൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സംരക്ഷിച്ചുവരികയാണ്” വൃത്തങ്ങൾ അറിയിച്ചു. ‘പ്രേരണ: ദി വെർണാകുലർ സ്കൂൾ’ എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
സ്റ്റഡി ടൂറിനുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ നടപടികൾ പുരോഗമിക്കുയാണ്. ഈ വർഷം ഒക്ടോബർ മുതൽ സ്റ്റഡി ടൂർ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ഒരു തവണ 30 കുട്ടികളെയാണ് യാത്രയിൽ ഉൾപെടുത്തുക. ഇതിന്റെ എല്ലാ ചെലവുകളും കേന്ദ്ര സർക്കാർ വഹിക്കും. പ്രധാനമന്ത്രിയുടെ ” ഏക ഭാരതം ശ്രേഷ്ഠ ഭാരതം” എന്ന കാഴ്ചപ്പാടിനെ മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ യാത്രയിൽ കുട്ടികൾ രാജ്യത്തിന്റെ വീരന്മാരെയും അവരുടെ ധീരതയെയും കുറിച്ച് പഠിക്കും. ഹോളോഗ്രാം സാങ്കേതിക വിദ്യ ഉപയോഗിച്ച് സർദാർ വല്ലഭഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാന്മാരുടെ ജീവിതത്തെയും കാലഘട്ടത്തെയും കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്ന് കൊടുക്കും. ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയി, ഇന്ദിരാ ഗാന്ധി ഉൾപ്പെടെയുള്ള മുൻ പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളും പ്രദർശിപ്പിക്കും.
Story Highlights: Students from across India to be sent to Modi’s school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here