നെല്‍പ്പാടം നികത്തിയിട്ടില്ല, എട്ടടി ഭൂമി നികത്തിയിട്ടുണ്ട്; എന്തെങ്കിലും ക്ലാരിറ്റിക്കുറവ് ഉണ്ടെങ്കിൽ വിശദീകരിക്കാം; മാത്യു കുഴൽനാടൻ

നെല്‍പ്പാടം താന്‍ നികത്തിയിട്ടില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് മാത്യു കുഴല്‍നാടന്‍. എട്ടടിയോളം ഭൂമി മണ്ണിട്ട് ഉയര്‍ത്തിയെടുത്തിട്ടുണ്ടെന്നും അത് നിയമവിധേയമായാണ് ചെയ്തതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് വിഡിയോയില്‍ വ്യക്തമാക്കി.(Mathew Kuzhalnadan on Land Allegations and Cyber attacks)
നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധിക്കട്ടെ. ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. അഴിമതിക്കെതിരായ പോരാട്ടം തുടരും. എന്തെങ്കിലും ക്ലാരിറ്റിക്കുറവ് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ വിശദീകരിക്കാന്‍ താന്‍ തയ്യാറാണെന്നും അന്വേഷണം നേരിടാന്‍ രുക്കമാണെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
മാത്യു കുഴൽനാടൻ ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നത്
‘ഏറെ വിവാദങ്ങളാണ് എന്നെ ചുറ്റിപ്പറ്റി, എന്റെ കുടുംബത്തെ ചുറ്റിപ്പറ്റി, എന്റെ ലോ ഫേമിനെ ചുറ്റിപ്പറ്റി, മൂന്നാർ ചിന്നക്കനാലിലെ വസ്തുവിനെ പറ്റി എല്ലാ നിലയ്ക്കും വിവാദങ്ങളാണ്. എല്ലാ വിവാദങ്ങളിലും എന്നോടൊപ്പം നിന്ന് എനിക്ക് പിന്തുണ നല്‍കിയത് ഈ നാട്ടിലെ നല്ലവരായ ജനങ്ങളാണ്. കേരളത്തിലെ പൊതുസമൂഹമാണ്. ഇങ്ങനെയൊക്കെ പറയുമ്പോഴും മറുവശത്ത് സര്‍ക്കാരും സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട വലിയ മുതിര്‍ന്ന നേതാക്കന്‍മാരും മറിച്ചാണ് , അല്ലെങ്കില്‍ മാത്യു ഇങ്ങനെ കയ്യേറ്റമുണ്ട്, പാടം നികത്തി.. അതല്ലെങ്കില്‍ ചിന്നക്കനാലില്‍ റിസോര്‍ട്ട് അനധികൃതമായി നിര്‍മിച്ചു, ലോ ഫേമില്‍ കണക്കല്ലാത്ത പണം സമ്പാദിച്ചു എന്നൊക്കെ പറയുമ്പോള്‍ ആരുടെങ്കിലും മനസില്‍ നാട്ടില്‍ പറയുന്നത് പോലെ തീയില്ലെങ്കില്‍ പുകയുണ്ടാവില്ലല്ലോ എന്നൊക്കെ തോന്നും. പക്ഷേ ഞാന്‍ രാഷ്ട്രീയത്തില്‍ വന്ന കാലം മുതല്‍ പറയുന്ന ഒരു കാര്യമുണ്ട്.
ട്രാന്‍സ്പെരന്‍സിയാണ് പൊളിറ്റിക്സില്‍ ഏറ്റവും വലിയ നന്‍മയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ക്ക് മുന്നില്‍ പൊതുപ്രവര്‍ത്തകനായി നില്‍ക്കുമ്പോള്‍ നൂറ് ശതമാനം സുതാര്യതയോട് കൂടി നില്‍ക്കാന്‍ കഴിയുമെന്നുണ്ടെങ്കില്‍ നൂറ് ശതമാനം ജനം നമ്മളെ വിശ്വസിക്കും. നമ്മള്‍ പറയുന്നതില്‍ വിശ്വാസ്യതയുണ്ടാകും. തക്ലാശേരി കാളിയാര്‍ റോഡെന്ന് പറയുന്ന ഇവിടുത്തെ പ്രധാനപ്പെട്ട റോഡാണ്. റോഡ് നിര്‍മിക്കുന്നതിന് വേണ്ടി, ഞാന്‍ എംഎല്‍എ ആയതിന് ശേഷമാണ് ഈ റോഡുപണി വന്നത്.
പിഡബ്ല്യുഡിയോട് നിങ്ങള്‍ക്ക് ആവശ്യമുള്ളത്രയും വീതിയെടുക്കാമെന്ന് പറഞ്ഞത്. അങ്ങനെ വീതിയെടുത്തപ്പോഴാണ് ഇത്രയും വീതി വന്നത്. അതില്‍ എനിക്ക് പരാതിയോ തര്‍ക്കമോയില്ല..മറ്റൊരു വിവാദ നിര്‍മാണം എന്ന് പറയുന്നത് എന്റെ ഔട്ട് ഹൗസിനെയും ഓഫിസ് മുറിയെയും കുറിച്ചാണ്. മുന്‍പ് ഇതേ ഫൗണ്ടേഷനില്‍ ഇവിടെയുണ്ടായിരുന്നത് തൊഴുത്തും തണ്ടിയപ്പുരയും അത് കൂടാതെ അപ്പച്ചന്റെ കാലത്തുണ്ടായിരുന്ന രണ്ട് ഔട്ട് ഹൗസ് മുറികളുമായിരുന്നു. കോവിഡ് കാലത്ത് എന്റെ പാര്‍ട്ടിയിലെ മുതിർന്ന നേതാക്കള്‍ പറഞ്ഞത് അനുസരിച്ച് ആളുകളെ കാണാന്‍ പണിതതാണ്..
പഴയ കുളപ്പുരയെ ചുറ്റിപ്പറ്റിയാണ് അടുത്ത ആരോപണം. പണ്ട് അത് പലതട്ടായാണ് കിടന്നിരുന്നത്. കുളം മാറ്റാന്‍ പറ്റില്ലെന്നുള്ളത് കൊണ്ട് ഇവിടെ ഇരിക്കുന്നതിനായി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. കുളത്തിന്‍റെ അങ്ങേവശത്തേക്കുള്ള ഒരുഭാഗം മണ്ണിട്ട് ഉയര്‍ത്തേണ്ടി വന്നു. ആഴമേറിയ കെട്ടുകളോട് കൂടിയ കുളമാണിത്. മണ്ണിട്ട് ഉയര്‍ത്തിയെന്ന് പറയുന്നത് ശരിയാണ് എട്ടടിയോളം ഉയര്‍ത്തി കല്ലുകെട്ടിയിട്ടുണ്ട്. ദൈവം ഒടുവില്‍ നമുക്ക് വേണ്ടി ഒരു തെളിവ് അവശേഷിപ്പിക്കുമെന്ന് പറയുന്നത് പോലെ ഒരു തെങ്ങ് മാത്രം വെട്ടാതെ നിര്‍ത്തിയിരുന്നു. മാരിക്കണ്ടത്തെ പഴക്കമേറിയ തെങ്ങുകളിലൊന്നാണിത്.
തേക്കും മറ്റ് മരങ്ങളും വെട്ടി മാറ്റിയിരുന്നു. ഈ തെങ്ങിന്റെ അടിയോളം താഴ്ന്നാണ് ഭൂമിയിരുന്നത്.പൊലീസ് വന്ന് പരിശോധിച്ചപ്പോള്‍ പണം മുടക്കി വാങ്ങിയ മണ്ണാണ് മുറ്റത്തുള്ളതെന്ന് കണ്ടു. ആരോപണം അടിസ്ഥാനരഹിതമാണ്. അനധികൃതമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. പാടം നികത്തി വീടുവച്ചിട്ടില്ല. ഒന്നും അനധികൃതമായി ചെയ്യില്ല. നിയമത്തിന് വിധേയമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധിക്കട്ടെ എന്നത് പറയുന്നതും അതുകൊണ്ടാണ്. ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. അഴിമതിക്കെതിരായ പോരാട്ടം തുടരും. എന്തെങ്കിലും ക്ലാരിറ്റിക്കുറവ് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ വിശദീകരിക്കാന്‍ താന്‍ തയ്യാറാണെന്നും അന്വേഷണം നേരിടാന്‍ രുക്കമാണെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Mathew Kuzhalnadan on Land Allegations and Cyber attacks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here