മൊറോക്കോയിൽ വൻ ഭൂചലനം; 296 പേർ മരിച്ചു, ദുഃഖം രേഖപ്പെടുത്തി മോദി
ഉത്തര ആഫ്രിക്കന്‍ രാജ്യമായ സെൻട്രൽ മൊറോക്കോയിൽ വൻ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെടുകയും 153-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂകമ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക സമയം രാത്രി 11.11 നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ തലസ്ഥാനമായ റബാത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. അറ്റ്ലസ് പര്‍വത നിരകളിലും റാബത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു.
തുടര്‍ ചലനങ്ങള്‍ ഭയന്ന് നാട്ടുകാര്‍ തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ചെലവഴിച്ചത്. നാശനഷ്ടത്തിന്റെ തോത് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. “മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഈ ദുരന്തസമയത്ത്, എന്റെ ചിന്തകൾ മൊറോക്കോയിലെ ജനങ്ങൾക്കൊപ്പമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രയാസകരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്”- മോദി ട്വീറ്റ് ചെയ്തു.
Story Highlights: 296 killed as powerful 6.8 magnitude earthquake strikes Morocco
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here