മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മൊബൈൽ ടവർ ഡാംപ് വഴി സൈബർ പൊലീസ് ഉടൻ വിവരങ്ങൾ ശേഖരിക്കും. ഇതിനായി സംസ്ഥാന പൊലീസ് മേധാവി അനുമതി നൽകി. മുഹമ്മദിനെ അവസാനമായി കണ്ട പ്രദേശം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.
മുഹമ്മദ് ആട്ടൂരിനെ കാണാതായി ഒന്നരമാസം പിന്നിടുന്ന വേളയിലാണ് മൊബൈൽ ടവർ ഡംപ് വഴി വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലേക്ക് പൊലീസ് കടക്കുന്നത്. രണ്ടാഴ്ച മുൻപ് ഇതിന് അനുമതി തേടി സംസ്ഥാന പൊലീസ് മേധാവിക്ക് അന്വേഷണ ഉദോഗസ്ഥനായ സിറ്റി പൊലീസ് കമ്മീഷണർ അപേക്ഷ നൽകിയിരുന്നു. ഡിജിപി അനുമതി നൽകിയതോടെയാണ് തുടർ നടപടികളിലേക്കുള്ള അന്വേഷണ സംഘത്തിൻ്റെ നീക്കം.
മുഹമ്മദ് ആട്ടൂരിനെ അവസാനമായി കണ്ടെത്തിയ തലക്കുളത്തെ മൊബൈൽ ടവറുകൾക്ക് കീഴിലെ മുഴുവൻ ഫോൺ കോളുകളും അന്വേഷണ സംഘം ശേഖരിക്കും. നിലവിൽ വ്യവസായ പ്രമുഖർ ഉൾപ്പെടെ 500 ലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. 200 ഓളം പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇയാളുമായി പണമിടപാട് നടത്തിയവരുടെ പട്ടികയും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. മൊബൈൽ ടവർ ഡംപിങ് കൂടി നടത്തുന്നതോടെ മുഹമ്മദ് ആട്ടൂറിൻ്റെ തിരോധാനത്തിൽ വ്യക്തത വരുമെന്നാണ് പൊലീസിൻറെ പ്രതീക്ഷ.
Story Highlights: Mohammad Attur missing case: Police expand investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here