ലോകസഭാ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടിക്കൊരുങ്ങി സർക്കാർ

ലോകസഭാ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടിക്ക് സർക്കാർ. ജീവനക്കാരുടെ നടപടി പ്രതിസന്ധിയുണ്ടാക്കുന്നു. പട്ടിക പുതുക്കലും തെരഞ്ഞെടുപ്പ് പ്രവർത്തനവും താളം തെറ്റുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം. ബി.എൽ.ഒ നിയമനത്തിനായി വിവരം നൽകാൻ വകുപ്പുകൾ മടികാട്ടുന്നു. ഇവർക്കെതിരെ വകുപ്പുതല നടപടിയും ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടിയും സ്വീകരിക്കും. ( strict action against govt employees who are absent from the Lok Sabha election work )
ലോകസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടങ്ങിയിരുന്നു. എന്നാൽ ഇതിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ. ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി സർക്കാർ സർക്കുലർ പുറത്തിറക്കി. തെരഞ്ഞെടുപ്പ് പ്രകിയയിൽ നിയമിക്കപ്പെടുന്നവർ ഇതിനോട് സഹകരിക്കുന്നില്ല. ഇതു തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നു.
സംസ്ഥാനത്ത് പട്ടിക പുതുക്കലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും താളം തെറ്റുകയാണ്. ബി.എൽ.ഒ നിയമത്തിനായി വിവരം നൽകാൻ വകുപ്പുകൾ മടികാണിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിനായി ജീവനക്കാരെ വിട്ടുനൽകേണ്ടത് സംസ്ഥാനത്തിന്റെ ബാധ്യതയാണ്. ഈ ജീവനക്കാർ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും അച്ചടക്കത്തിലുമാണ് പ്രവർത്തിക്കേണ്ടത്. അതിനാൽ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർ ആവശ്യപ്പെടുന്ന സമയത്ത് ജീവനക്കാരുടെ സേവനം വകുപ്പുകൾ ലഭ്യമാക്കണം. ജീവനക്കാർ വിട്ടുനിന്നാൽ നടപടിയുണ്ടാകും. ബി.എൽ.ഒ ഡ്യൂട്ടി ചെയ്യാൻ വിമുഖത കാണിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ഇത്തരം ജീവനക്കാർക്കെതിരെ ജില്ലാ കളക്ടർമാർ റിപ്പോർട്ട് നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെടുത്ത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കാനാണ് നിർദ്ദേശം.
Story Highlights: strict action against govt employees who are absent from the Lok Sabha election work
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here