വിഴിഞ്ഞം: പദ്ധതി പ്രഖ്യാപിച്ചത് 1992ല്‍ കരുണാകരന്‍, പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ സര്‍ക്കാരുകളും ശ്രമിച്ചു: ശശി തരൂര്‍

വിഴിഞ്ഞം തുറമുഖമെന്ന പദ്ധതി 1992ല്‍ കരുണാകരനാണ് പ്രഖ്യാപിച്ചതെന്ന് ശശി തരൂര്‍ എം പി. പക്ഷേ അന്ന് അത് മുന്നോട്ടുപോയില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ മുന്‍കൈയിലാണ് പദ്ധതി മുന്നോട്ടുപോയതെന്നും തരൂര്‍ വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ വരവേല്‍ക്കുന്ന പൊതുപരിപാടിയില്‍ പറഞ്ഞു. എല്ലാ സര്‍ക്കാരുകളും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും തരൂര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ശശി തരൂരും വി ഡി സതീശനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങിനെത്തിയത്. (Shashi Tharoor speech at vizhinjam port inauguration)
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്നും കടല്‍ക്കൊള്ള എന്ന ആരോപണത്തെയും അഴിമതി ആരോപണങ്ങളെയുമെല്ലാം അദ്ദേഹം നെഞ്ചില്‍ ഏറ്റുവാങ്ങിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടന വേദിയില്‍ പറഞ്ഞിരുന്നു. വികസനം വരുമ്പോള്‍ ജനങ്ങള്‍ ചേരിയിലേക്കും ഗോഡൗണുകളിലേക്കും മാറുന്ന അവസ്ഥയുണ്ടാകരുത്. എല്ലാവര്‍ക്കും പുനരധിവാസം ഉറപ്പാക്കണം. ഒരാളുടെയും കണ്ണുനീര്‍ ഈ പുറംകടലില്‍ വീഴരുത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെയാണ് വിഴിഞ്ഞം യത്ഥാര്‍ത്ഥ്യമാക്കിയത്. എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് അന്നത്തെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയത്. വികസനം ഒഴിവാക്കാന്‍ പറ്റില്ല. എന്നാല്‍ വികസത്തിന്റെ ഇരകളുണ്ടാകുന്നത് ഒഴിവാക്കാണമെന്നും സതീശന്‍ ഓര്‍മിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞത്തെത്തിയ ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു. കേരളത്തെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: Shashi Tharoor’s speech at Vizhinjam Port inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here