പേടിച്ചിട്ട് ആരും മിണ്ടാറില്ല, ശാഖയ്ക്ക് പോകാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ക്രൂരമര്‍ദനമാണുണ്ടാകുക; വെളിപ്പെടുത്തലുമായി ധനുവച്ചപുരം കോളജിലെ വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം ധനുവച്ചപുരം കോളജില്‍ വിദ്യാര്‍ത്ഥികള്‍ തുറന്ന് പറയാന്‍ മടിച്ച വേറെയും റാഗിങ് സംഭവങ്ങളുണ്ടെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞദിവസം എബിവിപി പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദനമേറ്റ നീരജ്. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിനിരയാകുന്നത് പതിവാണെന്ന് നീരജ് ട്വന്റിഫോറിനോട് പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തിന് ഇരയായിട്ടുെണ്ടെന്നും പേടികൊണ്ടാണ് പരാതി പറയാന്‍ ആരും തയാറാകാത്തതെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. (Dhanuvachapuram college students against ABVP)
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നീരജിനെ മാരകമായി മര്‍ദിച്ചത് സംഘടനാ പ്രവര്‍ത്തകരായ സീനിയര്‍ വിദ്യാര്‍ത്ഥികളോട് എതിര്‍ത്ത് സംസാരിച്ചതിനാണ്. റാഗിങ്ങിന് വിധേയമാകാന്‍ കൂട്ടാക്കാതെ നിന്നതോടെയാണ് വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിലടക്കം ചവിട്ടി മൃതപ്രായനാക്കിയത്. ഇത് വിദ്യാലയത്തിലെ ആദ്യ സംഭവമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നീരജ്.
കലാലയത്തിലെ യൂണിയന്‍ പ്രവര്‍ത്തനം ഏകപക്ഷീയമാണെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. മറ്റ് രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഇടമില്ല. എന്നിരുന്നാലും റാഗിങ്ങിന് രാഷ്ട്രീയ ജാതിമത വ്യത്യാസമില്ല.
ശാഖാ പ്രവര്‍ത്തനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥി നേതാക്കന്മാര്‍ നിര്‍ബന്ധിച്ച് വരാനാവശ്യപ്പെടും. വന്നില്ലെങ്കില്‍ മര്‍ദനമുള്‍പ്പടെയുടെ കടുത്ത മൂന്നാം മുറകള്‍ പ്രയോഗിക്കും. കാലങ്ങളായി കോളേജില്‍ ഇങ്ങനെയാണെങ്കിലും പരാതി ലഭിക്കാത്തതു കൊണ്ട് നടപടി സ്വീകരിക്കില്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാട്.
Story Highlights: Dhanuvachapuram College Students Against ABVP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here