തെലങ്കാനയില്‍ ഇന്ത്യ സഖ്യമില്ലെന്ന് ഉറപ്പിച്ച് സിപിഐഎം; 24 സീറ്റുകളില്‍ മത്സരിക്കും

തെലങ്കാനയില്‍ ഇന്ത്യ സഖ്യമില്ലെന്ന് ഉറപ്പിച്ച് സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പിനായി സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 17 മണ്ഡലങ്ങളിലേയ്ക്കാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഐഎം കോണ്‍ഗ്രസുമായി അഭിപ്രായ ഭിന്നതയിലായിരുന്നുവെന്ന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 24 സീറ്റുകളില്‍ സിപിഐഎം മത്സരിക്കുമെന്നാണ് വിവരം. (Telangana polls CPM decides to go alone without India alliance)
തെലങ്കാനയില്‍ നവംബര്‍ 30നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പാര്‍ട്ടിയായ സിപിഐ എന്തായാലും കോണ്‍ഗ്രസ് അന്തിമ പട്ടിക പുറത്തുവിട്ടശേഷം തീരുമാനമെടുക്കാന്‍ രണ്ട് ദിവസം കാത്തിരിക്കാമെന്ന നിലപാടിലാണ്. ഭരണവിരുദ്ധ വികാരത്തിനെതിരായ വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാനാണ് മുന്‍പ് തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നില്‍ക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചിരുന്നത്. എന്നിരിക്കിലും സിപിഐഎമ്മും കോണ്‍ഗ്രസും പങ്കെടുത്ത് നടത്തിയ സീറ്റ് വിഭജന ചര്‍ച്ചകള്‍ സമവായം ഉണ്ടാകാതെ പലവട്ടം പിരിയുകയായിരുന്നു.
ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയ്ക്ക് മുന്‍പ് അന്തിമ പട്ടിക പുറത്തിറക്കാനായിരുന്നു സിപിഐഎം കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശവും പാലിക്കാതെ വന്നതോടെയാണ് തെലങ്കാനയില്‍ സഖ്യം വേണ്ടെന്ന് സിപിഐഎം ഉറപ്പിച്ചത്. വിശദമായ കൂടിയാലോചനയ്ക്ക് ശേഷമാണ് 24 സീറ്റുകളില്‍ മത്സരിക്കാന്‍ തെലങ്കാന സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുന്നത്.
Story Highlights: Telangana polls CPM decides to go alone without India alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here