കൈക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്, മാതാപിതാക്കൾ അറസ്റ്റിൽ
കൈക്കുഞ്ഞിന്റെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തെ തോടിന്റെ കരയിൽ തള്ളിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളായ അസം നാഗോൺ ജില്ലയിലെ പാട്യ ചാപോരി സ്വദേശികളായ മുക്ഷിദുൽ ഇസ്ലാം(31) മുഷിത ഖാത്തൂൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി ഇവർ രണ്ടുപേരും ചേർന്ന് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് താമസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള മുടിക്കലിലെ ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ചത്.
തുണിയിൽപ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയായിരുന്നു മൃതദേഹം. പൊലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്ത്, ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങൾ, താമസിക്കുന്ന സ്ഥലങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി.
മേതലയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിനിക്ക് അടുത്ത ദിവസങ്ങളിൽ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവരെ കാണാനില്ലെന്നും വ്യക്തമായി. ഇതെത്തുടർന്ന് പ്രത്യേക സംഘം അസമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights: assam residents arrested for new born baby death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here