2018 മുതൽ വിദേശത്ത് മരണപ്പെട്ടത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ; കേന്ദ്രമന്ത്രി
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് മരണപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. കേന്ദ്രമന്ത്രി വി മുരളീധരനാണ് രാജ്യസഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത്.
34 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാനഡയിൽ. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2018 മുതൽ കാനഡയിൽ 91 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. യുണൈറ്റഡ് കിംഗ്ഡം (48), റഷ്യ (40), യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (36), ഓസ്ട്രേലിയ (35), യുക്രൈൻ (21), ജർമ്മനി (20), സൈപ്രസ് (14), ഇറ്റലി, ഫിലിപ്പീൻസ് (10 വീതം) എന്നിവയാണ് തൊട്ടുപിന്നിൽ.
വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും കേന്ദ്രസർക്കാർ ഉറപ്പാക്കും. സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിലൊന്നാണെന്ന് ഇതെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു. വ്യക്തിഗത കേസുകൾ കൈകാര്യം ചെയ്യുമെന്നും, ഭാവിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനായി, മിഷൻ മേധാവികളും മുതിർന്ന ഉദ്യോഗസ്ഥരും പതിവായി കോളജുകളും സർവകലാശാലകളും സന്ദർശിച്ച് അവിടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണനിരക്ക് കൂടുതലാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ധാരാളം കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ട് എന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയുടെ മറുപടി.
Story Highlights: 403 Indian Students Died Abroad Since 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here