‘രണ്ടാംവട്ടം ഭരണം വരുമ്പോള്‍ ഒരുപാട് ദുഷിപ്പുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്’; സിപിഐഎമ്മില്‍ തെറ്റായ പ്രവണതകളുണ്ടെന്ന് ഡോ.തോമസ് ഐസക്
സിപിഐഎമ്മില്‍ ചില തെറ്റായ പ്രവണതകളുണ്ടെന്ന് ഡോ ടി എം തോമസ് ഐസക്. തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭരിക്കുന്ന എല്ലാവരും നല്ല രീതിയിലല്ല പോകുന്നതെന്ന് തങ്ങള്‍ക്കറിയാം. രണ്ടാംവട്ടം ഭരണം വരുമ്പോള്‍ ഒരുപാട് ദുഷിപ്പുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. അതിനെതിരായി ജാഗ്രതയും പരിശോധനയും വേണം. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസുകളൊക്കെ ഇതിനുദാഹരണമാണെന്നും തോമസ് ഐസക് 24നോട് പറഞ്ഞു.
ട്വന്റിഫോറിന്റെ ഫയറിംഗ് ലൈന്‍ വിത്ത് കെ ആര്‍ ഗോപീകൃഷ്ണന്‍ എന്ന അഭിമുഖ പരിപാടിയിലാണ് തോമസ് ഐസക് മനസുതുറന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളിലാണ് പരിഗണനയിലുള്ളതെന്നും ഇപ്പോള്‍ പത്തനംതിട്ടയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ശേഷമേ ചര്‍ച്ചകളിലേക്ക് കടക്കൂ. ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. എന്നാല്‍ ജയിക്കുമെന്നുറപ്പുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് മാനദണ്ഡം.
കിഫ്ബി മസാല ബോണ്ടില്‍ താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. മസാല ബോണ്ടിറക്കിയതില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. രണ്ട് വര്‍ഷം നടന്നിട്ടും ഇഡിക്ക് ഒരു തെളിവും കിട്ടിയിട്ടില്ലെന്നും പോരാട്ടം തുടരുകയാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
Story Highlights: There are wrong trends in CPIM says Dr TM Thomas Isaac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here