അണ്ടർ 19 ലോകകപ്പ് ഫൈനൽ: എട്ടാം വിക്കറ്റിലെ രക്ഷാപ്രവർത്തനം ഓസീസിനെ തുണച്ചു; ഇന്ത്യക്ക് 254 റൺസ് വിജയലക്ഷ്യം

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 253 റൺസ് നേടി. 55 റൺസ് നേടിയ ഹർജാസ് സിംഗ് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി രാജ് ലിംബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി. (u19 australia innings india)
സാം കോൺസ്റ്റാസ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ഹാരി ഡിക്സണും ക്യാപ്റ്റൻ ഹ്യൂ വേജെനും ചേർന്ന് 78 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി ഓസീസിനെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. 48 റൺസ് നേടിയ വേജെനെയും 42 റൺസ് നേടിയ ഹാരി ഡിക്സണെയും തുടർച്ചയായ രണ്ട് ഓവറിനിടെ പുറത്താക്കിയ നമൻ തിവാരി ഇന്ത്യക്ക് വീണ്ടും മേൽക്കൈ നൽകി.
നാലാം വിക്കറ്റിൽ ഹർജാസ് സിംഗും റയാൻ ഹിക്ക്സും ചേർന്നതോടെ ഓസ്ട്രേലിയ വീണ്ടും ട്രാക്കിലായി. ആക്രമിച്ചുകളിച്ച ഹർജാസ് സിംഗ് ടൂർണമെൻ്റിലാദ്യമായി ഫോമിലെത്തി. 66 റൺസാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്. 20 റൺസ് നേടിയ ഹിക്ക്സിനെ വീഴ്ത്തിയ ലിംബാനി ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ ഹർജാസ് 59 പന്തിൽ ഫിഫ്റ്റി തികച്ചു. ടൂർണമെൻ്റിൽ ഇതുവരെ ഉയർന്ന സ്കോർ 17 മാത്രമുണ്ടായിരുന്ന ഹർജാസ് കലാശപ്പോരിൽ നിർണായക പ്രകടനം കാഴ്ചവച്ചു. 55 റൺസ് നേടിയ താരത്തെ ഒടുവിൽ സൗമി പാണ്ഡെ മടക്കുകയായിരുന്നു. പിന്നാലെ റാഫ് മക്മില്ലനെ (2) വീഴ്ത്തിയ മുഷീർ ഖാൻ ഇന്ത്യക്ക് മേൽക്കൈ സമ്മാനിച്ചു.
ഏഴാം വിക്കറ്റിൽ ഒലിവർ പീക്കെക്കൊപ്പം ചാർലി ആൻഡേഴ്സൺ ഒത്തുചേർന്നു. സാവധാനമെങ്കിലും ഇരുവരും ചേർന്ന് 34 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ ആൻഡേഴ്സണെ പുറത്താക്കിയ ലിംബാനി ഈ കൂട്ടുകെട്ട് പൊളിച്ചു. എട്ടാം വിക്കറ്റിൽ പീക്കെയും ടോം സ്ട്രേക്കറും ചേർന്ന് അപരാജിതമായ 32 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ചില വമ്പൻ ഷോട്ടുകൾ കളിച്ച പീക്കെ ഓസീസിനെ 200 കടത്തി. 43 പന്തിൽ 46 റൺസ് നേടിയ താരം പുറത്താവാതെ നിന്നു. അവസാന 10 ഓവറിൽ 66 റൺസ് നേടിയത് ഇന്നിംഗ്സിൽ നിർണായകമായി.
Story Highlights: u19 wc australia innings india final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here