സമരം ചെയ്യുന്നത് ‘സെൻസ്‌ലസ്’ വിദ്യാർത്ഥികൾ; ഇവർ ശ്രദ്ധനേടാൻ ശ്രമിക്കുന്നു: എന്തുവന്നാലും നിലപാടിൽ മാറ്റമില്ലെന്ന് പ്രിൻസിപ്പൽ

തൊടുപുഴ കോ – ഓപ്പറേറ്റിവ് ലോ കോളജിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിനിടെ നിലപാടിലുറച്ച് പ്രിൻസിപ്പൽ അനീഷ ഷംസ്. എടുത്ത സസ്പെൻഷൻ നടപടിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രിൻസിപ്പൽ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെട്ട വാട്ട്സപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം പങ്കുവച്ചു.
ലഭിച്ചത് റാഗിംഗുമായി ബന്ധപ്പെട്ട പരാതിയാണ്. ‘സെൻസ്‌ലസ്’ വിദ്യാർത്ഥികളാണ് സമരം ചെയ്യുന്നത്. ഒരുപകാരവുമില്ലാത്ത ചാനലുകളുള്ളതുകൊണ്ട് ശ്രദ്ധ നേടാനായി വിദ്യാർത്ഥികൾ സമരം ചെയ്യുകയാണ്. അതിനർത്ഥം കോളജ് ഇവിടെ അവസാനിക്കുമെന്നല്ല. തെറ്റ് അവർക്ക് പിന്നീട് മനസിലാകും. ഒരു കുട്ടിയുടെ ഭാവി തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. താൻ അതിന് ഒപ്പം നിൽക്കില്ല. നിങ്ങൾക്ക് അതിൽ എന്തും ചെയ്യാം. തൻ്റെ നിലപാടിൽ മാറ്റമില്ല എന്നും പ്രിൻസിപ്പൽ പറയുന്നു.
പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് വാട്ട്സപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പാൾ ശബ്ദ സന്ദേശം പങ്കുവച്ചത്. 9.38നാണ് സന്ദേശം അയച്ചത്. പിന്നീട് ഡീലീറ്റ് ചെയ്തു.
കോളജിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് കുട്ടികളുടെ സമരം. പതിനഞ്ചോളം വിദ്യാർത്ഥികളാണ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണിയുമായി നിൽക്കുന്നത്. വിദ്യാർത്ഥിനികൾ അടക്കമുള്ളവരാണ് കെട്ടിടത്തിനു മുകളിലുള്ളത്.
സമരം ആറ് മണിക്കൂർ പിന്നിട്ടെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല.ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ കോളേജിലെത്തി വിദ്യാർത്ഥികളുമായി ചർച്ച നടത്തി. വിദ്യാർത്ഥികളും മാനേജ്മെന്റുമായും ചർച്ച നടക്കുന്നുണ്ട്. ഡീൻ കുര്യാക്കോസ് എംപി കോളേജിൽ എത്തി പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി സംസാരിച്ചു.
Story Highlights: students protest principal response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here