മുരളീധരനെക്കാളും രാഷ്ട്രീയബോധവും അനുഭവ സമ്പത്തും പത്മജയ്ക്ക്; കെ സുരേന്ദ്രന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്മജ വേണുഗോപാല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പദവികള്‍ ലക്ഷ്യമിട്ടല്ല പത്മജ ബിജെപിയിലേക്ക് എത്തിയത്. പത്മജയ്ക്ക് കെ മുരളീധരനെക്കാളും രാഷ്ട്രീയബോധവും അനുഭവ സമ്പത്തുമുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.(K Surendran reacts over Padmaja’s candidacy in loksabha election)
ബിജെപിയിലേക്ക് വരുന്നതില്‍ ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ലെന്നും കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫിനും യുഡിഎഫിനും എല്ലാകാര്യത്തിലും സമാനമായ നിലപാടുകളാണുള്ളത്. നേതാക്കള്‍ക്കെല്ലാം വലിയ അസംതൃപ്തിയാണ് മുന്നണികളിലുള്ളത്. കൂടുതല്‍ നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കും. നാല് തവണ എസ് രാജേന്ദ്രനെ നേരിട്ട് കണ്ട് സംസാരിച്ചു. ബിജെപിയിലെത്തുന്നതിനെ കുറിച്ച് അദ്ദേഹം അന്തിമ തീരുമാനം പറഞ്ഞിട്ടില്ല.
മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത് കോണ്‍ഗ്രസിന് വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു. ബിജെപിയിലെത്തുന്നവര്‍ക്ക് അര്‍ഹിക്കുന്ന സീറ്റ് ബിജെപി നല്‍കുന്നുണ്ട്. പുറമേ നിന്ന് വരുന്നവരെ എന്നും അംഗീകരിക്കുന്ന അവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണിത്. കെ കരുണാകരന്റെ മകള്‍ ബിജെപിയിലേക്ക് വരുമെന്ന് പറയുമ്പോള്‍ തന്നെ സന്തോഷമാണെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.
അതേസമയം പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതില്‍ ഇന്നും കെ മുരളീധരന്‍ വിമര്‍ശനമുന്നയിച്ചു. പത്മജ ബിജെപിയിലേക്ക് പോയതുകൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ലെന്ന് പറഞ്ഞ മുരളീധരന്‍, പക്ഷേ ബിജെപി ചില കളികള്‍ കളിക്കുന്നുണ്ടെന്ന് ആഞ്ഞടിച്ചു. ഒരു വ്യക്തി പോയതുകൊണ്ടൊന്നും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. കെ കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാന്‍ തങ്ങളുടെ ശരീരത്തില്‍ ജീവനുള്ളിടത്തോളം സമ്മതിക്കില്ല. വര്‍ഗീയതയ്‌ക്കെതിരായ ഗാരണ്ടിയാണ് തന്റേതെന്നും മുരളീധരന്‍ പറഞ്ഞു.
Story Highlights: K Surendran reacts over Padmaja’s candidacy in loksabha election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here