‘ആഭ്യന്തരകാര്യങ്ങളില്‍ അഭിപ്രായപ്രകടനം വേണ്ട’; അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ആശങ്ക അറിയിച്ച ജര്‍മനിക്ക് ഇന്ത്യയുടെ മറുപടി

മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ആശങ്ക അറിയിച്ച ജര്‍മനിക്ക് മറുപടിയുമായി ഇന്ത്യ. ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായപ്രകടനം വേണ്ടെന്ന് ജര്‍മനിയോട് ഇന്ത്യ. അരവിന്ദ് കെജ്രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ടെന്നായിരുന്നു ജര്‍മനി പ്രതികരിച്ചിരുന്നത്. ഇക്കാര്യത്തിലാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്.
ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ആരോപണങ്ങള്‍ നേരിടുന്ന ഏതൊരാളെയും പോലെ കെജ്രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അര്‍ഹതയുണ്ട്. ലഭ്യമായ എല്ലാ നിയമ മാര്‍ഗങ്ങളും നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. നിരപരാധിത്വം തെളിയിക്കുക എന്നത് നിയമവാഴ്ചയുടെ കേന്ദ്ര ഘടകമാണ്, അത് അദ്ദേഹത്തിനും ബാധകമാണെന്നും ജര്‍മ്മന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചിരുന്നു.
ഇതാദ്യമായാണ് ഒരു വിദേശരാജ്യം കെജ്രിവാളിനെതിരായ നടപടിയില്‍ പ്രതികരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഇ.ഡി അറസ്റ്റിനെ കുറിച്ച് ജര്‍മന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍.
Story Highlights : India Protests Germany’s Remarks On Arvind Kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here