Advertisement

ചൈനയിലേറ്റ തിരിച്ചടിക്ക് ഇന്ത്യയുടെ പിന്തുണയിൽ മറുപടി പറയാനൊരുങ്ങി ഇലോൺ മസ്ക്

April 16, 2024
Google News 1 minute Read

ഇലക്ട്രോണിക് വാഹന വിപണന രംഗത്ത് വൻ കുതിപ്പ് ലക്ഷ്യമിടുന്ന ഇലോൺ മസ്കിൻ്റെ ഇന്ത്യയിലേക്കുള്ള വരവ്, ഒരർത്ഥത്തിൽ ചൈനക്കുള്ള മറുപണി കൂടിയാണ്. പ്രാദേശിക ഇലക്ട്രോണിക് വാഹന നിർമ്മാതാക്കളുടെയടക്കം സമ്മർദ്ദത്തിന് വഴങ്ങി തനിക്കും കമ്പനിക്കും എതിരായ നിലപാട് സ്വീകരിച്ച് തന്നെ തിരസ്കരിച്ച ചൈനീസ് സർക്കാരിന്, ഇന്ത്യ വിരിക്കുന്ന ചുവന്ന പരവതാനിയിൽ കാലൂന്നി നിന്ന് മറുപടി പറയാനാണ് മസ്കിന്റെ ആഗ്രഹം. ഇലക്ട്രോണിക് വാഹന വിപണിയെ ഉത്തേജിപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കും മസ്കിന്റെ രംഗപ്രവേശം പ്രധാനമാണ്. അതിനാൽ ഈ കൂട്ടുകെട്ട് ഇരുവശത്തിനും സന്തോഷവും നേട്ടവും സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആഭ്യന്തര ഇലക്ട്രിക് വാഹന വിപണിയെ ശക്തിപ്പെടുത്തുകയാണ് മസ്കിനെ കൂടി രംഗത്തിറക്കി കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. രണ്ട് വർഷം മുൻപ് ഇറക്കുമതി തീരുവയെ ചൊല്ലി പിണങ്ങിപ്പിരിഞ്ഞ സൗഹൃദമാണ് മസ്കിനും ഇന്ത്യയ്ക്കും ഇടയിൽ വീണ്ടും ശക്തമാകുന്നത്. രാജ്യത്ത് 500 ദശലക്ഷം ഡോളറിന്റെ മാനുഫാക്ചറിങ് പ്ലാന്റ് ഭാവിയിൽ നിർമ്മിക്കുമെന്ന് ഉറപ്പ് നൽകുന്ന കമ്പനികളുടെ 35000 ഡോളറിൽ കൂടുതൽ വില വരുന്ന കാറുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത് വിൽക്കുന്നതിന് ഇപ്പോൾ 15% ഇറക്കുമതി തീരുവ നൽകിയാൽ മതി. നേരത്തെ ഇത്രയും വില വരുന്ന ഇലക്ട്രിക് വാഹനങ്ങൾ ഇറക്കാൻ 100% നികുതിയായിരുന്നു കെട്ടിവെക്കേണ്ടിയിരുന്നത്.

Read Also: രാജ്യത്തെ വലിയ കോർപ്പറേറ്റുകളുമായാണ് ബിജെപിയുടെ ചങ്ങാത്തം; ഭരണഘടന മൂല്യങ്ങളെല്ലാം ബിജെപി തകർക്കുന്നു എന്ന് പ്രകാശ് കാരാട്ട്

ഇന്ത്യയിൽ 35 ലക്ഷം രൂപയിലേറെ വില വരുന്ന ഇലക്ട്രിക് കാറുകൾക്കാണ് നികുതിയിളവ് ലഭിക്കുക. ആഡംബര ഉത്പന്നങ്ങൾക്കൊന്നും മുൻപ് നൽകാതിരുന്ന ഇളവാണ് ഇപ്പോൾ മസ്കിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിനുള്ളത്. വർഷം പരമാവധി 8000 കാറുകൾ മാത്രമേ ഉത്തരത്തിൽ ഇറക്കുമതി ചെയ്യാവൂ എന്നാണ് നിബന്ധനയെങ്കിലും, വിപണി സാധ്യതാ പഠനത്തിന് കാർ ഇറക്കുമതി ചെയ്ത് പരിശോധന നടത്താൻ അനുവാദം നൽകുന്നു. മേയ്ക് ഇൻ ഇന്ത്യാ പദ്ധതിയിൽ അന്താരാഷ്ട്ര ടെക്നോളജിയുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യാക്കാർക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കാനാണ് ശ്രമമെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലുള്ളവർ പറയുന്നത്.

എന്നാൽ കഴിഞ്ഞ ജൂലൈ മാസത്തിൽ ചൈനീസ് കമ്പനിയായ ബിവൈഡി ഇന്ത്യയിൽ ഒരു ബില്യൺ ഡോളറിന്റെ ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ താത്പര്യം അറിയിച്ചിരുന്നു. മേഘ എഞ്ചിനീയറിങ് ആൻ്റ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡുമായി സഹകരിച്ച് ചെന്നൈയിൽ പദ്ധതി യഥാർത്ഥ്യമാക്കാനായിരുന്നു പ്ലാൻ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാങ്കേതിക വിദ്യ-ബാറ്ററി കരുത്ത്-വാഹന നിർമ്മാണ പരിചയം എന്നിവയിൽ മികച്ച സ്വാധീനമുള്ള കമ്പനിക്ക് ഇന്ത്യയിൽ പ്രവർത്തനം നിഷേധിച്ചത്.

പക്ഷെ ആഗോള ഇലക്ട്രിക് വാഹന നിർമ്മാണ രംഗം മാറുകയാണ്. ടെസ്‌ല കമ്പനിക്കും ഇത് അത്ര നല്ല കാലമൊന്നുമല്ല. 2022 ന് ശേഷം ടെസ്ല ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സാമ്പത്തിക പാദമായിരുന്നു കടന്നുപോയത്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന വിപണികളായ നോർത്ത് അമേരിക്ക, പടിഞ്ഞാറൻ യൂറോപ്പ് മേഖലയിൽ വിൽപ്പന കുറഞ്ഞതാണ് തിരിച്ചടിയായത്. ഇതോടെ കമ്പനിയുടെ ഷാങ്‌ഹായി, ബെർലിൻ എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്ന നിലയായി. ഇത് ടെസ്‌ലയുടെ മാത്രം സാഹചര്യമല്ല. ജനറൽ മോട്ടോർസ് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉൽപ്പാദനം ഒക്ടോബറിൽ കുറച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ഫോർഡ് കമ്പനിയും അവരുടെ ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ഉൽപ്പാദനം പാതിയായി കുറച്ചിരുന്നു.

ഇന്ത്യൻ വിപണിയിൽ വെല്ലുവിളികൾ

ടെസ്‌ല കാറുകളുടെ വില ഇന്ത്യൻ വിപണിയിൽ വലിയ തോതിൽ കാറിന് സ്വീകാര്യത കിട്ടുമോയെന്ന സംശയം ഉയർത്തുന്നു. കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ കാറിന് പോലും ഇന്ത്യയിൽ 35 ലക്ഷത്തോളം (40000 ഡോളർ) വില വരും. അവരുടെ വില കുറഞ്ഞ മോഡലായി പ്രഖ്യാപിട്ടിരുന്ന മോഡൽ 2 വിപണിയിൽ ഇറങ്ങിയതുമില്ല. അതേസമയം കുതിച്ച് മുന്നേറുകയാണ് ചൈനീസ് കമ്പനിയായ ബിവൈഡി. സീഗൾ, ഡോൾഫിൻ എന്നീ വില കുറഞ്ഞ കാർ മോഡലുകളുടെ വിജയകരമായ വിൽപ്പനയിലൂടെ, ഇലക്ട്രിക് വാഹന രംഗത്ത് കഴിഞ്ഞ മൂന്ന് മാസത്തിൽ ടെസ്ലയെ മറികടന്ന് മുന്നിലെത്താൻ അവർക്ക് സാധിച്ചു.

Read Also: മണ്ഡല പുനഃക്രമീകരണങ്ങളുടെ പേരിൽ തമിഴ്‌നാടിനെ ദുർബലപ്പെടുത്താൻ ബിജെപി സർക്കാർ ശ്രമിക്കുന്നു; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.കെ സ്റ്റാലിൻ

അമേരിക്കയിലും ചൈനയിലും യൂറോപ്പിലും ഏറ്റവും ശക്തമായ ചാർജിങ് ശൃംഖലയുള്ള ടെസ്ലയ്ക്ക്, അവരുടെ ഉപഭോക്താക്കളെ ഇവിടങ്ങളിൽ തൃപ്തിപ്പെടുത്താൻ വളരെയേറെ സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. അമേരിക്കയിൽ അവരുടെ 45000 ത്തോളം വരുന്ന ചാർജിങ് സ്റ്റേഷനുകളിൽ മറ്റ് കമ്പനികളുടെ ഇലക്ട്രിക് കാർ മോഡലുകൾക്ക് കൂടി ചാർജ് ചെയ്യാനുള്ള സംവിധാനമൊരുക്കാൻ നിർബന്ധിതരായി കമ്പനി മാറി. ബാറ്ററി ഇലക്ട്രിക് വാഹനങ്ങളിലാണ് ഇന്ത്യ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. അതുകൊണുതന്നെ ലിഥിയം അയൺ ബാറ്ററി ടെക്നോളജി ആയിരിക്കും പ്രായോഗികം. ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്കാണ് നികുതി ഇൻസെൻ്റീവ് ലഭിക്കുന്നത്. ടെസ്‌ല നിർമ്മിക്കുന്നതും ഇത്തരം വാഹനങ്ങളാണ്. ലിഥിയം അയൺ ബാറ്ററി കൂടാതെ സോഡിയം അയൺ, സോളിഡ് സ്റ്റേറ്റ് ബാറ്ററികളും വാണിജ്യവൽക്കരിക്കാൻ പാകത്തിന് തയ്യാറായിക്കഴിഞ്ഞു.

ടെസ്‌ലയുടെ ഇൻഡസ്ട്രിയിലേക്കുള്ള എൻട്രി സുഗമമാക്കി പിന്നീട് ലോകോത്തര ഇല്കട്രോണിക് വാഹനങ്ങൾ സ്വന്തമായി നിർമ്മിച്ച ചൈനയുടെ പ്രവർത്തികളിൽ നിന്നും ബിസിനസ് പാഠങ്ങൾ ഉൾക്കൊള്ളണമെന്നാണ് വിദഗ്ധാഭിപ്രായം. ബിവൈഡി, എക്സ്പെങ്, നിയോ, ലീ മോട്ടോഴ്സ് തുടങ്ങി നാല് ലോകോത്തര ഇലക്ട്രോണിക് വാഹന നിർമ്മാതാക്കളാണ് ചൈനയിലുള്ളത്. ബാറ്ററി നിർമ്മാണ രംഗത്തും രണ്ട് കമ്പനികളുണ്ട് ബിവൈഡിയും സിഎറ്റിഎല്ലും. ലോകമെമ്പാടുമുള്ള മൈൻ ശൃംഖലകൾ വഴി ഇവർ രാജ്യത്തേക്ക് ധാതുക്കൾ എത്തിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങൾക്കുവേണ്ടിയും ബിവൈഡി ബാറ്ററി സപ്ലൈ ചെയ്യുന്നുണ്ട്. എന്നാൽ ടെസ്‌ല കൂടുതലായി ആശ്രയിക്കുന്നത് പാനസോണിക്കിനെയും സിഎറ്റിഎല്ലിനെയുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here