ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ അമേരിക്ക; എണ്ണ കയറ്റുമതിയെ ബാധിച്ചേക്കും
ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ അമേരിക്ക തയ്യാറെടുക്കുന്നു. ഉപരോധങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഇറാന്റെ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചേക്കും. അതേസമയം ഇറാനെതിരെയുള്ള പ്രത്യാക്രമണം ചർച്ച ചെയ്യാൻ ഇസ്രയേൽ വാർ കാബിനറ്റ് അഞ്ചാം തവണയും കൂടി. തിരിച്ചടി ഇസ്രയേൽ പരിമിതപെടുത്തുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക.
അമേരിക്ക അടക്കം സഖ്യകക്ഷികള്‍ തിരിച്ചടിക്ക് ഇസ്രയേലിനെ പിന്തുണയ്ക്കുന്നില്ല.
ഇസ്രയേല്‍ പ്രതികാരനടപടിയിലേക്ക് നീങ്ങിയാല്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ അറിയിച്ചിരുന്നു. തിരിച്ചടിക്കണമെന്ന് ഇസ്രയേല്‍ യുദ്ധകാല മന്ത്രിസഭയില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും തീരുമാനമെടുത്തില്ല.
ഇറാനെപ്പോലെ വലിയൊരു രാജ്യത്തോട് യുദ്ധമുഖം തുറന്ന് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തുറന്നുവിടുന്നത് അതീവഗുരുതരസ്ഥിതി ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് പാശ്ചാത്യ രാജ്യങ്ങള്‍. അമേരിക്കയിലെയും ബ്രിട്ടനിലെയും ആഭ്യന്തര സ്ഥിതിയും ഈ വിലയിരുത്തലിന് കാരണമാകുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ തിരിച്ചടിക്ക് ഇസ്രയേല്‍ മുതിര്‍ന്നാല്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇസ്രയേലിന് പ്രതിരോധത്തിനുള്ള ഏത് നടപടിക്കും പിന്തുണ ഉണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കി.
Story Highlights : US to impose new sanctions on Iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here