ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രം; ബിജെപി അനുകൂല ലേഖനത്തിൽ വിശദീകരണവുമായി വരാപ്പുഴ അതിരൂപത

ജീവദീപ്തിയിലെ ബി.ജെ.പി അനുകൂല ലേഖനത്തിൽ വിശദീകരണവുമായി വരാപ്പുഴ അതിരൂപത. ഇന്ത്യയെ ആര് നയിക്കണമെന്ന ചോദ്യത്തിന് ഉത്തരമായി ലേഖകൻ എഴുതിയ അഭിപ്രായങ്ങളെ വ്യാഖ്യാനിച്ചാണ് ലത്തീൻ സഭയുടെ നിലപാടെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ബന്ധപ്പെട്ട ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് അതിരൂപത വ്യക്തമാക്കി. പ്രശ്നങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള സമദൂരം ആണ് ലത്തീൻ സമൂഹത്തിന്റെയും വരാപ്പുഴ അതിരൂപതയുടെ പൊതു നിലപാടെന്നും രൂപത വിശദീകരിച്ചു.(Varapuzha Archdiocese gives explanation in pro-BJP article)
ലോക്സഭാ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് തുടരുമെന്ന് ലത്തീൻ കത്തോലിക്കാ സഭ ആവർത്തിക്കുകയാണ്. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്ന വിധം സമ്മതിദാനം ഉപയോഗപ്പെടുത്തണമെന്നാണ് സഭയുടെ ആഹ്വാനം. വരാപ്പുഴ അതിരൂപത മുഖപത്രം ജീവദീപ്തിയിലെ ബി.ജെ പി അനുകൂല ലേഖനം സഭയുടെ നിലപാടല്ല. പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമെന്ന രാഷ്ട്രീയ നയം ഈ തെരഞ്ഞെടുപ്പിലും തുടരും. അതേസമയം മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നവർക്കായിരിക്കണം വോട്ട് എന്നും ലത്തീൻ സഭയുടെ രാഷ്ട്രീയ കാര്യ സമിതിയുടെ പ്രഖ്യാപനത്തിൽ പറയുന്നു.
ജീവദീപ്തിയിലെ ബിജെപി അനുകൂല ലേഖനം, എഴുതിയ ആളുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇത്തരമൊരു ലേഖനം വന്നത് സംബന്ധിച്ച് സഭാ നേതൃത്വം പരിശോധിക്കും. തീരദേശ മേഖലയുടെ വികസന വികസന പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ ഗൗരവമായ ഇടപെടൽ നടത്തുന്നില്ലെന്ന വിമർശനവും സഭയ്ക്കുണ്ട്. കോൺഗ്രസിന്റെ പ്രകടനപത്രിയിലും തീരദേശ മേഖലയുടെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും സഭ വ്യക്തമാക്കി.
ഇടതുപക്ഷത്തെ വിമര്‍ശിച്ചും ബിജെപിയെ പ്രശംസിച്ചുമായിരുന്നു വരാപ്പുഴ അതിരൂപതയുടെ മുഖപത്രം. ആലപ്പുഴ രൂപതയിലെ വൈദികന്‍ ഫാദര്‍ സേവ്യര്‍ കുടിയാംശേരിയാണ് ലേഖനമെഴുതിയത്. ബിജെപിയോട് അയിത്തം കല്‍പ്പിക്കേണ്ടതില്ലെന്ന് പറഞ്ഞ ലേഖനത്തില്‍ എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് നടത്തുന്നതെന്നും വിമര്‍ശിച്ചു. കരുത്തോടെ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ബിജെപി നേതൃത്വം കൊടുക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
Story Highlights : Varapuzha Archdiocese gives explanation in pro-BJP article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here