കോഴിക്കോട് വളയത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് വളയത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു. വളയം ചെറുമോത്ത് സ്വദേശി കുന്നുമ്മൽ മാമി(63)ആണ് മരിച്ചത്. ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാരും പോളിങ് ബൂത്തിലെ മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വോട്ടെടുപ്പിനിടെയുണ്ടാകുന്ന എട്ടാമത്തെ മരണമാണിത്.
പാലക്കാട്, എറണാകുളം, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് വോട്ടടെടുപ്പിനിടെ കുഴഞ്ഞുവീണ് മരണങ്ങൾ സംഭവിച്ചത്. വരിനിന്ന് വോട്ട് ചെയ്ത ശേഷം മടങ്ങവെയാണ്, ഒറ്റപ്പാലം സ്വദേശി ചന്ദ്രൻ കുഴഞ്ഞ് വീണത്. ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലും വയോധികൻ കുഴഞ്ഞുവീണു മരിച്ചു. അര മണിക്കൂറോളം ക്യൂ നിന്ന ശേഷം മകനോപ്പം ഓട്ടോയിലേക്ക് കയറുമ്പോഴാണ് സോമരാജൻ കുഴഞ്ഞുവീണത്. പോളിങ് ബൂത്തിലേക്ക് പോകുന്ന വഴിയാണ് കാക്കനാട് സ്വദേശി അജയൻ കുഴഞ്ഞുവീണു മരിച്ചത്. മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ വയോധികനും കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് സിദ്ദിഖ് മൗലവിയുടെ മരണകാരണം.
കോഴിക്കോട് കുറ്റിച്ചിറയിൽ വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ സിപിഐഎം ബൂത്ത് ഏജന്റ് അനീസ് അഹമ്മദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തെൻകുറിശ്ശി വടക്കേത്തറ എൽ പി സ്‌കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ശബരി എന്ന 32 കാരനും കുഴഞ്ഞുവീണു മരിച്ചു.
Story Highlights : Elderly woman collapsed and died in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here