ലൈംഗികാതിക്രമ കേസ് : പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ സമ്മർദ്ദം ശക്തമാക്കി കർണാടക സർക്കാർ

ലൈംഗികാതിക്രമ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ സമ്മർദ്ദം ശക്തമാക്കി കർണാടക സർക്കാർ. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. കത്ത് പരിശോധിക്കുകയാണെന്നും, തുടർ നടപടി ആലോചിക്കുമെന്നും വിദേശകാര്യ മന്ത്രാലയം. ( MEA processing Karnataka request to cancel Prajwal Revanna diplomatic passport )
27 ദിവസമായി വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രജ്വൽ രേവണ്ണയെ നാട്ടിലെത്തിക്കാൻ കടുത്ത നടപടിയിലേക്ക് കടക്കുകയാണ് കർണാടക സർക്കാർ. ഇതിനായി പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ കേന്ദ്രസർക്കാരിനുമേൽ ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്. പ്രജ്വൽ വിദേശത്തേക്ക് കടന്നതും, ആറോളം രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതും ഇതേ പാസ്‌പോർട്ട് ഉപയോഗിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇന്ത്യയിൽ അറസ്റ്റ് വാറന്റ് നിലനിൽക്കെ പല തവണ ആവശ്യപ്പെട്ടിട്ടും നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയം എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നാണ് കർണാടക സർക്കാരിന്റെ ചോദ്യം.
അതേസമയം സിദ്ധരാമയ്യ അയച്ച രണ്ടാമത്തെ കത്തിൽ മന്ത്രാലയത്തിന്റെ അനുകൂല പ്രതികരണമുണ്ടായെന്നാണ് സൂചന. കർണാടകയിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് ശേഷം പ്രജ്വൽ കീഴടങ്ങുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ വിഷയം ദേശീയ തലത്തിൽ ചർച്ചയായ പശ്ചാത്തലത്തിൽ പ്രജ്വൽ ഉടൻ കീഴടങ്ങേണ്ടന്നായിരുന്നുബിജെപി നേതൃത്വത്തിന്റെ നിലപാട്. എന്നാൽ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാനാണ് സാധ്യത.
Story Highlights : MEA processing Karnataka request to cancel Prajwal Revanna diplomatic passport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here