നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം; ‘മാറ്റം അനിവാര്യം, പൊതുസമൂഹം ഉൾക്കൊള്ളുന്നു’; മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പുതുതായി തയാറാക്കിയ ഏകീകൃത അക്കാദമി കലണ്ടർ പ്രകാരം ക്ലാസുകൾ നടക്കും.
ഗവേഷണ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പുതിയ കോഴ്‌സെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ട്വന്റിഫോറിനോട് പ്രതികരിച്ചു. വിദേശ സർവകലാശാലകളിൽ നാല് വർഷ ബിരുദ ഘടനയാണ് നിലവിലുള്ളത്. വിദേശ നാടുകളിലെ സാധ്യതകൾ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മാറ്റം അനിവാര്യമാണെന്നും പൊതുസമൂഹം മാറ്റം ഉൾക്കൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Read Also: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു
അഭ്യസ്ത വിദ്യാരുടെ തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും തൊഴിലിനപ്പുറം വിഷയത്തിന്റെ ആഴങ്ങളിലേക്ക് അറിവ് അന്വേഷിച്ച് ചെല്ലേണ്ട വിദ്യാർത്ഥികൾക്ക് ഗവേഷണ താത്പര്യങ്ങൾ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന വിധത്തിലാണ് കോഴ്‌സെന്ന് മന്ത്രി പറഞ്ഞു. ഗവേഷണത്തിന് താത്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച് ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം.
Story Highlights : Four-year UG programmes to be rolled out in Kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here