Advertisement

സഹപാഠിയില്‍ നിന്ന് പ്രഹരമേറ്റ ആ കുഞ്ഞിനെ സുഭാഷിണി അലി മറന്നില്ല, ആ പിതാവ് കുഞ്ഞിന്റെ ചിത്രവുമായി എകെജി ഭവനിലെത്തിയപ്പോള്‍; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി റഹീം

August 22, 2024
Google News 3 minutes Read
aa rahim fb post on Muzaffarnagar Student Who Was Slapped By Classmates

ഉത്തര്‍പ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇതരമതസ്ഥനായ കുട്ടിയെ തല്ലാന്‍ ടീച്ചര്‍ ഒരു കുട്ടിയോട് നിര്‍ദേശിക്കുകയും കുട്ടി അത് അനുസരിക്കുകയും ചെയ്തപ്പോള്‍ പ്രഹരമേറ്റത് രാജ്യത്തിന്റെ മതേതര മനസിനായിരുന്നു. സഹപാഠിയില്‍ നിന്ന് വേര്‍തിരിവിന്റെ പ്രഹരമേറ്റതിലൂടെ രാജ്യത്തെയാകെ ചിന്തിപ്പിച്ച ആ കുരുന്നിനെക്കുറിച്ച് നാളുകള്‍ക്കിപ്പുറം ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് എ എ റഹീം എംപി. പുതിയ വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ പൊതുസമൂഹം മറക്കാന്‍ തുടങ്ങിയ ആ സംഭവവും ആ അപമാനിതനായ കുഞ്ഞിനേയും സിപിഐഎം മുതിര്‍ന്ന നേതാവ് സുഭാഷണി അലി മറന്നിട്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ്. ആ കുഞ്ഞിന്റെ പിതാവ് ഇര്‍ഷാദ് സുഭാഷിണി അലിയെ കാണാനെത്തിയ വൈകാരിക നിമിഷത്തിന് സാക്ഷിയായ അനുഭവമാണ് റഹീം വിവരിക്കുന്നത്. (aa rahim fb post on Muzaffarnagar Student Who Was Slapped By Classmates)

വാര്‍ത്തകള്‍ വരുന്നതിനും പോകുന്നതിനുമൊപ്പം വാര്‍ത്തകളിലെ മനുഷ്യരെ സുഭാഷിണി അടക്കമുള്ള നേതാക്കള്‍ വിട്ടുപോകാറില്ലെന്ന് എഎ റഹീം പറയുന്നു. സുഭാഷിണി അലി ആ കുട്ടിയുടെ വിദ്യാഭ്യാസത്തിലും മറ്റും ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നും റഹീം കുറിച്ചു. രാജ്യത്തിന്റെ പതാകയും പിടിച്ചുനില്‍ക്കുന്ന കുഞ്ഞിന്റെ ചിത്രവും എകെജി ഭവനിലെത്തി ഇര്‍ഷാദ് സുഭാഷിണി അലിയെ കാണിച്ചെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

Read Also: ഞങ്ങളുടെ സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണം ഹീനം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കലാകാരികളെ കല്ലെറിയാന്‍ ഉപയോഗിക്കരുത്: WCC

റഹീമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഈ ചിത്രത്തിലെ മനുഷ്യനെ ഓര്‍മ്മയുണ്ടോ?
വാര്‍ത്തകള്‍ വരും പോകും..വാര്‍ത്തകളിലെ മനുഷ്യര്‍ അവരെ നിസ്വാര്‍ഥമായി ചേര്‍ത്തുപിടിച്ചവരെ വീണ്ടും വീണ്ടും ഓര്‍ക്കും.വീണുപോയ കാലത്ത് ഒരു കൈ തന്നവരെ,നിസ്വാര്‍ഥമായി കൈപിടിച്ച് മുന്നോട്ട് നടത്തിയവരെ അവര്‍ക്ക് മറക്കാനാകില്ല.
ഇന്ന് ഡല്‍ഹിയില്‍ എ കെ ജി ഭവനില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്.സി പി ഐ(എം)പോളിറ്റ് ബ്യുറോ അംഗം സഖാവ് സുഭാഷിണി അലിയ്ക്കും എനിക്കുമൊപ്പം ഇരിക്കുന്ന ഈ മനുഷ്യനെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ?ഇര്‍ഷാദ് എന്നാണ് പേര്.ഉത്തര്‍ പ്രദേശില്‍ ഒരു
കുഞ്ഞിനെ ടീച്ചര്‍ ഇതര മതസ്ഥനായ വിദ്യാര്‍ത്ഥിയെ കൊണ്ട് മുഖത്ത് അടിപ്പിക്കുന്ന വാര്‍ത്തയും ദൃശ്യവും ഓര്‍മ്മയില്ലേ?മതനിരപേക്ഷ ഇന്ത്യയുടെ മുഖത്ത് ആഞ്ഞുപതിച്ച അനേകം പ്രഹരങ്ങളില്‍ ഒന്ന് ഇര്‍ഷാദിന്റെ മകന്റെ കുഞ്ഞുമുഖത്താണ് പതിച്ചത്.
യു പി യിലെ മുര്‍ഷിദാ ബാദില്‍ നിന്നും ഡല്‍ഹിയെന്ന മഹാനഗരത്തിലേയ്ക്ക് ഇര്‍ഷാദ് ഇന്ന് വരുമ്പോള്‍ ഒരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു.സുഭാഷിണി അലിയെ കാണാന്‍… വീട്ടില്‍ തയ്യാറാക്കിയ ഒരു ടപ്പ നിറയെ അച്ചാറും,മനസ്സ് നിറയെ സ്‌നേഹവുമായി എ കെ ജി ഭവനില്‍ സുഭാഷിണി അലിയെ തേടി ഇര്‍ഷാദ് എത്തുമ്പോള്‍ ഞാനും അവിടെയുണ്ടായിരുന്നു.
അന്ന് സംഭവം ഉണ്ടായ ഉടനെ സുഭാഷിണിയും,
ജോണ്‍ ബ്രിട്ടാസ് എം പി യും മറ്റു
സി പി ഐ(എം)നേതാക്കളും ഇര്‍ഷാദിന്റെ വീട്ടിലേക്കെത്തിയിരുന്നു.അവരെ ചേര്‍ത്ത് പിടിച്ചു.വേറെയും ധാരാളം പേര് വന്നു,പോയി.എല്ലാവരുടെയും സന്ദര്‍ശനവും
പിന്തുണയും അവര്‍ക്ക് അന്ന് അമൂല്യമായിരുന്നു.
എന്നാല്‍ സഖാവ് സുഭാഷിണി അലിയും അവിടുത്തെ
സി പി ഐ(എം)സഖാക്കളും ഇപ്പോഴും ആ കുഞ്ഞിന്റെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുന്നു.ആവശ്യമായതെല്ലാം ചെയ്യുന്നു.വാര്‍ത്തകള്‍ വരുന്നതിനും പോകുന്നതിനും അപ്പുറം വാര്‍ത്തകളിലെ മനുഷ്യരെ വിട്ടുപോകാത്ത രാഷ്ട്രീയ മനസ്സ്…സഖാവ് സുഭാഷിണി അലിയ്ക്ക് ഇപ്പോഴും ആ കുഞ്ഞിന്റെയും കുടുംബത്തിന്റെയും എല്ലാ കാര്യങ്ങളും അപ്‌ഡേറ്റെഡ് ആണ്.
സന്തോഷത്തോടെ ഇര്‍ഷാദ് ഞങ്ങളെ അയാളുടെ ഫോണിലെ ഗാലറിയില്‍ നിന്നും ഒരു ചിത്രമെടുത്തു കാണിച്ചു,മകന്‍ ഇപ്പോള്‍ പഠിക്കുന്ന സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഫോട്ടോ.നമ്മുടെ രാജ്യത്തിന്റെ പാതകയും പിടിച്ചു അവന്റെ കൂട്ടുകാര്‍ക്കൊപ്പം യൂണിഫോമില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മനോഹരമായ ചിത്രം.അത് കാണിക്കുമ്പോള്‍ ഇര്‍ഷാദിന്റെ മുഖം ഞാന്‍ ശ്രദ്ധിക്കുകയായിയുന്നു..ഒരേ സമയം അഭിമാനവും,ആശ്വാസവും,പ്രതീക്ഷയും ആ മുഖത്ത്..
വര്‍ഗീയതയുടെ പ്രഹരമേറ്റ് ഒരു ഇരയും വീണുപോകരുത്.തലയുയര്‍ത്തി അഭിമാനത്തോടെ അതിജീവിക്കാന്‍,അവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്.

Story Highlights : aa rahim fb post on Muzaffarnagar Student Who Was Slapped By Classmates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here