‘വേട്ടയാടുന്നു’; സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം വേണം, പരാതി നൽകി അർജുന്റെ കുടുംബം

സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം പരാതി നൽകി. കുടുംബത്തെ വേട്ടയാടുന്നു, സഹിക്കാൻ ആവാത്ത വിധത്തിലുള്ള സൈബർ ആക്രമണങ്ങളാണ് കുടുംബത്തിന് നേരെ നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജ് എസിപിക്ക് അർജുന്റെ സഹോദരി അഞ്ജു പരാതി കൈമാറി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാണ് കേസ് വിശദമായി അന്വേഷിക്കുക.
മനാഫിനെതിരെ കുടുംബം പരാതിയുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. വൈകാരികതയെ ചൂഷണം ചെയ്യുകയായിരുന്നു മനാഫെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ കുറ്റപ്പെടുത്തി. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. കുടുംബത്തിനായി പല കോണുകളില്‍ നിന്നും പണം പിരിക്കുന്നു. ഇത് കുടുംബം അറിഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ആ പണം ആവശ്യമില്ല. അര്‍ജുനോടും കുടുംബത്തോടും സ്നേഹമുണ്ടെങ്കില്‍ അദ്ദേഹം ഇങ്ങനെയാണോ ചെയ്യേണ്ടത്? അന്ന് ഞങ്ങള്‍ക്കത് പറഞ്ഞ് കൂടുതല്‍ വിവാദത്തിലേക്ക് കടക്കാന്‍ താല്‍പര്യമില്ലായിരുന്നു.പക്ഷെ ഇതെല്ലാം ഞങ്ങളെക്കൊണ്ട് പറയിപ്പിച്ചതാണ്. അര്‍ജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞു പരത്തുന്നു. ഇതില്‍ നിന്ന് മനാഫ് പിന്മാറണം. പല കോണുകളില്‍ നിന്ന് ഞങ്ങളെ സഹായിക്കാനെന്ന വ്യാജേന ഫണ്ട് ശേഖരിക്കുകയാണ്, എല്ലാം കഴിഞ്ഞിട്ടും യൂട്യൂബില്‍ ഓരോ ദിവസവും മൂന്നും നാലും വീഡിയോസ് കൊടുക്കുകയാണ്. ആ വീഡിയോകളെല്ലാം തങ്ങളെ ബാധിക്കുന്നതാണെന്നും കുടുംബം ആരോപണം ഉയർത്തി.
അതേസമയം, അർജുന്റെ കുടുംബത്തിന്റെ ആരോപണം മനാഫ് തള്ളിക്കളയുകയാണ് ഉണ്ടായത്. അര്‍ജുന്റെ പേരില്‍ താന്‍ ഒരു തരത്തിലുമുള്ള പി ആര്‍ വര്‍ക്കോ പണപ്പിരിവോ നടത്തിയിട്ടില്ലെന്ന് മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. പണപ്പിരിവ് നടന്നോയെന്ന് ആര്‍ക്കും അന്വേഷിക്കാം. താന്‍ അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന് തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കാമെന്നും മനാഫ് പറഞ്ഞു. വൈകാരികമായി പ്രതികരിച്ചതിന് മനാഫ് അര്‍ജുന്റെ കുടുംബത്തോട് മാപ്പുചോദിച്ചു. കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും പരസ്പരം ചെളിവാരിയെറിഞ്ഞ് ഷിരൂരിലെ ചരിത്ര ദൗത്യത്തിന്റെ മഹത്വം ഇല്ലാതാക്കരുതെന്നും മനാഫ് അഭ്യര്‍ത്ഥിച്ചു.
തങ്ങള്‍ അര്‍ജുന് 75000 ശമ്പളം നല്‍കിയതിന് തെളിവുണ്ടെന്നും അര്‍ജുന്‍ ഒപ്പിട്ടത് ഉള്‍പ്പെടെ കണക്കുപുസ്തകത്തില്‍ ഉണ്ടെന്നും മനാഫ് പറഞ്ഞു. ശമ്പളത്തിന്റെ കാര്യമെല്ലാം വെളിപ്പെടുത്തിയത് ഇന്‍ഷുറന്‍സ് തുക ആ കുടുംബത്തിന് കൂടുതല്‍ കിട്ടിക്കോട്ടെയെന്ന് കരുതിയിട്ടാണ്. മുക്കത്തെ സ്‌കൂള്‍ പണം തരാമെന്ന് പറഞ്ഞപ്പോള്‍ അത് അര്‍ജുന്റെ മകന് നല്‍കാമെന്നാണ് കരുതിയത്. അതിന് മകന്റെ അക്കൗണ്ട് നമ്പര്‍ ചോദിച്ചതാണ് തന്റെ തെറ്റ്. ഇതെല്ലാം കുടുംബത്തെ വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പുചോദിക്കുന്നുവെന്നും മനാഫ് പറഞ്ഞു.
Story Highlights : Arjun’s family filed a complaint and demanded a detailed investigation into the cyber attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here