സിപിഐഎമ്മിലെ വ്യക്തിപൂജയ്‌ക്കെതിരെ ജി സുധാകരന്റെ കവിത; പാഠമായി ചൂണ്ടിക്കാട്ടിയത് ബംഗാളിലെ ഗതി

സിപിഐഎമ്മിലെ വ്യക്തിപൂജയെ വിമര്‍ശിച്ച് കവിതയുമായി ജി സുധാകരന്‍. മംഗളം വാരികയിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ പാര്‍ട്ടിയുടെ അനുഭവം ചൂണ്ടിക്കാട്ടി അടിസ്ഥാന വര്‍ഗത്തിനെതിരായ നയങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും വഴിമാറി നടക്കണമെന്ന ഒരു ഓര്‍മപ്പെടുത്തലാണ് ജി സുധാകരന്റെ കവിത. പശ്ചിമ ബംഗാളിലെ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം ബുദ്ധദേവ് ഭട്ടാചാര്യയുടെ നയങ്ങളാണെന്ന് കവിതയില്‍ സൂചിപ്പിക്കുന്നു. സമൂഹത്തെ പുതുക്കി പണിയുമ്പോള്‍ മാത്രമേ വ്യക്തി നായകനാകുവെന്നും കവിതയിലൂടെ ജി സുധാകരന്‍ ഓര്‍മിപ്പിക്കുന്നു. (G sudhakaran’s poem indirectly criticizes CPIM leadership)
പേരിലെന്തിരിക്കുന്നു എന്ന തലക്കെട്ടിലാണ് ജി സുധാകരന്റെ കവിത. സമൂഹത്തെ തിരുത്തുന്നവനാണ് മഹാനെന്നും നായകനെന്നും കവിതയിലൂടെ സൂചിപ്പിക്കുന്ന ജി സുധാകരന്‍ ബംഗാളില്‍ പാര്‍ട്ടി നശിച്ചത് തെറ്റായ നയങ്ങള്‍ കൊണ്ടാണെന്ന് വിളിച്ചുപറയുന്നു.
പിഴവുകള്‍ വന്നാല്‍ തിരുത്താന്‍ ശ്രമിക്കാത്തവന്‍ ജ്ഞാനം ഇല്ലാതെ മൃഗമായി മാറുമെന്ന് ജി സുധാകരന്‍ എഴുതുന്നു. ബംഗാളില്‍ കര്‍ഷകരെ മറന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായ പ്രധാന വീഴ്ച. ഒടുവില്‍ രക്തസാക്ഷികളെ ഓര്‍മിപ്പിച്ചു കൊണ്ടാണ് ജി സുധാകരന്‍ തന്റെ കവിത അവസാനിപ്പിക്കുന്നത്.
കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ‘നേട്ടവും കോട്ടവും’ എന്ന കവിതയിലും നേതൃത്വതിനെതിരായി വിമര്‍ശനം ഉണ്ടായിരുന്നു. ജി സുധാകരന്റെ പല കവിതകളും പ്രസംഗങ്ങളും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നേതൃത്വത്തിനെതിരായ പരോക്ഷ വിമര്‍ശനം എന്നാണ് പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയരുന്ന വാദം. എന്നാല്‍ തന്റെ കവിതകള്‍ക്ക് ദുര്‍വാഖ്യാനം നല്‍കുകയാണ് എന്നാണ് സുധാകരന്റെ വിശദീകരണം.
Story Highlights : G sudhakaran’s poem indirectly criticizes CPIM leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here