പി പി ദിവ്യയെ തള്ളി കളക്ടർ; പരിപാടിയുടെ സംഘാടകൻ അല്ലാത്ത താൻ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല?, അരുൺ കെ വിജയൻ
എഡിഎം കെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. പരിപാടിയുടെ സംഘാടകൻ താൻ അല്ല, അതുകൊണ്ട് തന്നെ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല? യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്, പരിപാടി സംഘടിപ്പിച്ച രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയെ തടഞ്ഞാൽ അത് പ്രോട്ടൊക്കോൾ ലംഘനമാകും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല, അവധി അപേക്ഷ നൽകിയിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന് കത്ത് നൽകിയത് കുറ്റസമ്മതം അല്ല, അവരുടെ ദുഃഖത്തോടൊപ്പം നിൽക്കുകയാണ് ചെയ്തത് കളക്ടർ പറഞ്ഞു.
Read Also: നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റിയേക്കും
അതേസമയം, കണ്ണൂർ കളക്ടർക്കെതിരെ എഡിഎമ്മിന്റെ ബന്ധുക്കൾ മൊഴി നൽകി. കളക്ടർ -എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ല. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു. ഈ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. സംസ്കാര ചടങ്ങിൽ കണ്ണൂർ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്‍റെ കാരണവും ഇതു തന്നെയാണെന്നും കുടുംബം മൊഴി നൽകി. നവീന്റെ ഭാര്യ രണ്ടു മക്കൾ സഹോദരൻ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
എന്നാൽ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് തെളിയുകയാണ്. പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും പേരിലുമുള്ള വ്യത്യാസമാണ് സംശയത്തിന് കാരണമായിരിക്കുന്നത്. സംരംഭകന്‍ പരാതി സമര്‍പ്പിച്ചിട്ടില്ലെന്നും നവീന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് പരാതി തിയതി മാറ്റി നിര്‍മിച്ചതെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഒപ്പിലേയും പേരിലേയും വൈരുദ്ധ്യവും ചര്‍ച്ചയാകുന്നത്.
എഡിഎം കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ പരാതിക്കാരന്റെ പേര് പ്രശാന്തന്‍ ടി വി എന്നാണ് നല്‍കിയിരിക്കുന്നത്. പാട്ടക്കരാറിലാകട്ടെ സംരംഭകന്റെ പേര് പ്രശാന്ത് എന്നുമാണ്. രണ്ടിലേയും ഒപ്പിലും വ്യത്യാസമുണ്ട്. ഇത് തെളിയിക്കുന്ന രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു.
Story Highlights : kannur Collector Arun k vijayan rejected PP Divya statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here