Advertisement

ആലപ്പുഴ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണം; പരുക്കേറ്റവരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ല, മന്ത്രി പി പ്രസാദ്

December 3, 2024
Google News 1 minute Read
p prasad

ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പരുക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നല്കിവരുന്നുണ്ടെന്ന് മന്ത്രി പി പ്രസാദ്. പരുക്കേറ്റവരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. അതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.നിലവിൽ മറ്റു ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്നും അപകടകാരണം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിദ്യാർത്ഥികൾ ഓടിച്ച കാറിന് ആന്റി ലോക് ബ്രെക്കിങ് സംവിധാനവും 14 വർഷം പഴക്കം ഉള്ളത് കൊണ്ട് തന്നെ എയർ ബാഗും ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.അപകടത്തിൽ മരണപ്പെട്ട മൂന്നുപേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടമാണ് പൂർത്തിയായത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം എറണാകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. വണ്ടാനത്തെ പൊതുദര്‍ശനത്തിന് ശേഷം ആംബുലന്‍സുകളില്‍ വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Read Also: ‘കാർ അമിതവേഗതയിലായിരുന്നില്ല; അപകട കാരണം അമിത ഭാരം’; ആലപ്പുഴ RTO

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ തത്ക്ഷണം മരിച്ചു. കാറിൽ 11 പേരുണ്ടായിരുന്നു. കനത്ത മഴ നിലനിന്നിരുന്നതിനാല്‍ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെ കാറില്‍ നിന്നും പുറത്തെടുക്കാനായത്.

Story Highlights : Alappuzha MBBS Student accident death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here