രാജ്യത്തെ എല്ലാ ടോൾ പ്ലാസകളും പൂട്ടണമെന്ന് ഡിഎംകെ എംപി; രാജ്യസഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചു

രാജ്യത്തെ എല്ലാ ടോൾ പ്ലാസുകളും അടച്ചുപൂട്ടണമെന്നും ദേശീയപാത നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഒരു ചെറിയ തുക ഒറ്റതവണയായി ഈടാക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ എംപി സ്വകാര്യ ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗം പി വിൽസൺ ആണ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്.
രാജ്യത്താകെ 983 ടോൾ പ്ലാസുകളാണ് നിലവിലുള്ളത്. 2023 – 24 കാലത്ത് 55,844 കോടി രൂപ ഇവിടങ്ങളിൽ നിന്നായി പിരിച്ചെടുത്തു. ടോൾ പ്ലാസകളുടെ എണ്ണവും ടോൾ നിരക്കും ഉയരുന്നത് ജനങ്ങൾക്ക് മേൽ അധിക ബാധ്യതയാണെന്ന് എംപി അവതരിപ്പിച്ച സ്വകാര്യ ബില്ലിൽ പറയുന്നു.
1956 ലെ ദേശീയപാത നിയമം സെക്ഷൻ എട്ട് പ്രകാരമാണ് നിലവിൽ രാജ്യത്ത് സ്വകാര്യ കമ്പനികൾ നിർമ്മിക്കുന്ന റോഡുകൾക്കും പാലങ്ങൾക്കും ടോൾ പിരിക്കാൻ അനുവാദമുള്ളത്. ഇത് ജന ജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് ബില്ലിൽ എം പി വിമർശിച്ചു. ഓരോ 60 കിലോമീറ്റർ പരിധിയിലും ഒരു ടൗൺ പ്ലാസ എന്ന നയം കേന്ദ്രസർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സമയബന്ധിതമായി തന്നെ ഇത് നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ടോൾ പ്ലാസ സംവിധാനം രാജ്യത്ത് നടപ്പിലാക്കിയ ശേഷം, ടോൾ ആയി ഇതുവരെ പിരിച്ചെടുത്ത തുകയുടെയും വിശദവിവരങ്ങൾ അടങ്ങിയ ധവളപത്രം രാജ്യസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്നും എംപി ബില്ലിൽ ആവശ്യപ്പെട്ടു.
ടോൾ പ്ലാസമായി ബന്ധപ്പെട്ട് 2023 സിഎജി കണ്ടെത്തിയ ക്രമക്കേടിൽ അന്വേഷണം വേണമെന്ന് എംപി പറഞ്ഞു. വാഹനങ്ങൾക്ക് കണക്കിൽ പെടാത്ത ടോൾ ഇളവ്, ടോൾ വരവ് കുറച്ചു കാണിക്കുക, തുടങ്ങി 1000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സിഎജി റിപ്പോർട്ട് പറയുന്നത്. ഇതിനെല്ലാം പുറമേ ടോൾ പ്ലാസുകളിൽ വാഹനങ്ങളുടെ നീണ്ട ക്യൂ ഉണ്ടാവുന്നത് യാത്രസമയം നഷ്ടവും ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും അന്തരീക്ഷ മലിനീകരണം കൂട്ടുകയും ചെയ്യുന്നുവെന്നും അദ്ദേഹം സ്വകാര്യ ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
Story Highlights : Remove toll plazas across the country says DMK MP P Wilson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here