മാർ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് വികാരി
ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായ എറണാകുളം- അങ്കമാലി അതിരൂപതയിൽ വീണ്ടും അധികാര കൈമാറ്റം.ആർച്ച് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് മേജർ ആർച്ച് ബിഷപ്പ് വികാരിയായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ നിയമിച്ചത്. മാർപാപ്പയാണ് പാംപ്ലാനിയെ നിയമിച്ചത്.
ചില ആരോഗ്യ കാരണങ്ങളാൽ ബോസ്‌കോ പുത്തൂർ സെപ്റ്റംബറിൽ രാജി സമർപ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ രാജി മാർപാപ്പ സ്വീകരിച്ചു. അഡ്മിനിസ്‌ട്രേറ്റർ ഭരണവും അഡ്മിനിസ്‌ട്രേറ്ററുടെ നിയമനവും സംബന്ധിച്ച പ്രശ്‌നങ്ങൾ അതിരൂപതയിൽ തർക്കത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ഭരണം അവസാനിപ്പിച്ചത്. വിമത വിഭാഗത്തെക്കൂടി വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കാൻ പാംപ്ലാനിക്ക് കഴിയുമെന്നാണ് സഭയുടെ വിലയിരുത്തൽ.
അതേസമയം, കുര്‍ബാന തര്‍ത്തത്തില്‍ വിമത വൈദികരുടെ പ്രതിഷേധത്തില്‍ സിറോ മലബാര്‍സഭ അതിരൂപതാ ആസ്ഥാനം മണിക്കൂറുകളോളം സംഘര്‍ഷവേദിയായി.പ്രധാന കവാടം പൊളിച്ച് തള്ളിക്കയറാൻ ശ്രമിച്ച വൈദികരെയും വിശ്വാസികളെയും പൊലീസ് തടഞ്ഞു.ബിഷപ്പ് ഹൗസില്‍ ഇരുവിഭാഗവുമായി എഡിഎം ചര്‍ച്ച നടത്തിയെങ്കിലും സമവായമായില്ല.വൈദികരുടെ അറസ്റ്റിലേക്ക് നീങ്ങിയാല്‍ നാളെ പള്ളികളില്‍ കുര്‍ബാന മുടങ്ങുമോ എന്ന ആശങ്കയുമുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥയാണ്.
ബിഷപ്പ് ഹൗസിലെ പ്രതിഷേധത്തിലേക്ക് കന്യാസ്ത്രീകളും എത്തിയിരുന്നു. പൊലീസ് ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ലാത്തി ചാര്‍ജില്‍ വൈദികന്റെ കൈ ഒടിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി പ്രതിഷേധക്കാര്‍ കളക്ടറുമായി ഫോണില്‍ ചര്‍ച്ച നടത്തി. സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ ഒരു വിഭാഗം വൈദികര്‍ പ്രതിഷേധമായി പ്രാര്‍ത്ഥനാ യജ്ഞം നടത്തിയതില്‍ പൊലീസ് ഇടപെട്ടതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്.
Story Highlights : Mar Joseph Pamplani Major Archbishop Vicar of Ernakulam-Angamaly Archdiocese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here