ഡി – സോൺ കലോത്സവത്തിലെ സംഘർഷം; ചേർപ്പ് സിഐയ്ക്ക് സസ്‌പെൻഷൻ, സേനയിൽ അമർഷം

കാലിക്കറ്റ് സർവ്വകലാശാല ഡി – സോൺ കലോത്സവത്തിലെ സംഘർഷത്തിൽ പൊലീസ് സേനയ്ക്കുള്ളിൽ നടപടി. ചേർപ്പ് സിഐ കെ കെ ഒ പ്രദീപിനെ സസ്പെൻഡ് ചെയ്തു. കെഎസ്‌യു പ്രവർത്തകർക്ക് ആംബുലൻസ് ഏർപ്പാടാക്കി നൽകിയത് ഉൾപ്പെടെയുള്ള സംഭവങ്ങളിലാണ് സസ്പെൻഷൻ.
കലോത്സവത്തിനിടെ ഉണ്ടായ സംഘർഷം നിയന്ത്രിക്കുന്നതിലും തുടർ സംഘർഷങ്ങൾ ഒഴിവാക്കുന്നതിലും പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്ന ആരോപണം നിലനിൽക്കെയാണ് നടപടി. കെഎസ്യു പ്രവർത്തകരെ പൊലീസ് തന്നെ ആംബുലൻസിൽ കയറ്റി വിട്ടതും വിവാദമായിരുന്നു.
പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റാനാണ് ആംബുലൻസ് എത്തിച്ചത് എന്ന് സിഐ വിശദീകരണം നൽകിയെങ്കിലും, ആംബുലൻസിന് ഉള്ളിൽ വച്ച് കെ എസ് യു പ്രവർത്തകരെടുത്ത സെൽഫി വിനയായി. ഇതോടെയാണ് പ്രദീപിനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് ഇറങ്ങിയത്.
അതേസമയം, ചേർപ്പ് സിഐക്കെതിരെ നടപടി എടുത്തതിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുകയാണ്. ലോ ആൻഡ് ഓർഡർ ചുമതലയുള്ള മാള എസ് എച്ച് ഒയെ സംരക്ഷിക്കാനാണ്, സ്പെഷ്യൽ ഡ്യൂട്ടിക്ക് എത്തിയ ചേർപ്പ് സിഐയ്ക്ക് എതിരായ നടപടി എന്നാണ് വിമർശനം. ഭരണകക്ഷി യൂണിയനിലെ സ്വാധീനമുള്ള മാള എസ് എച്ച് ഒ ആറു വർഷമായി സ്ഥലം മാറ്റമില്ലാതെ തുടരുന്നതും സമീപകാലത്ത് വിമർശനങ്ങൾക്ക് ഇടയായിരുന്നു.
Story Highlights : Conflict in calicut university D – Zone Arts Festival; Suspension for cherpp CI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here