യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി പ്രത്യേക സംഘം; യുഎസ്-റഷ്യ ചർച്ചയിൽ ധാരണ

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി പ്രത്യേക സംഘത്തെ നിയോഗിക്കാൻ യുഎസ്-റഷ്യ ചർച്ചയിൽ ധാരണ. യുദ്ധത്തിന്റെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് റഷ്യ സമ്മതിച്ചു. ചർച്ചയിലെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നാണ് യുക്രൈൻ നിലപാട്.
നാലര മണിക്കൂർ നീണ്ട ചർച്ചയിൽ നിർണായക തീരുമാനങ്ങളാണുണ്ടായത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ഉന്നതസംഘത്തെ നിയോഗിക്കാൻ യു.എസും റഷ്യയും തമ്മിൽ ധാരണയിലെത്തി. ഇരുകൂട്ടരും പ്രത്യേക സംഘങ്ങളെ നിയോഗിക്കും. യുദ്ധത്തിന് ശാശ്വത പരിഹാരം വേണമെന്ന് യു.എസ് പ്രതിനിധികൾ ആവശ്യപ്പെട്ടു. യുദ്ധത്തിലേക്ക് നയിച്ച പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് റഷ്യൻ പ്രതിനിധികളും ഉറപ്പുനൽകി.
ചർച്ച തുടരുമെന്നും രണ്ടാംഘട്ടത്തിന്റെ തീയതി പിന്നീട് തീരുമാനിക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. സമാധാന കരാറിലേക്കുള്ള ചർച്ചയിൽ എല്ലാ കക്ഷികളും താത്പര്യം പ്രകടിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയനെയും യുക്രൈനേയും മാറ്റിനിത്തിയാണ് സൗദി അറേബ്യയിൽ ചർച്ച നടത്തിയത്. തങ്ങളെ പങ്കെടുപ്പിക്കാത്ത ചർച്ചയിലെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് യുക്രൈൻ ഭരണകൂടം വ്യക്തമാക്കി. ആദ്യഘട്ട ചർച്ചയിൽ യുഎസും റഷ്യയും തൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ, ഡോണൾഡ് ട്രംപ്- വ്ലാദിമിർ പുടിൻ കൂടിക്കാഴ്ചയ്ക്ക് വഴിതെളിയും എന്ന സൂചനയുമുണ്ട്.
ഉക്രൈനിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് ഉന്നത തല സമിതി രൂപീകരിക്കാൻ ധാരണയായതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥിരീകരിച്ചു. 4 പ്രധാന വിഷയങ്ങളിൽ റഷ്യയുമായി ധാരണയിലെത്തിയതായും മാർക്കോ റൂബിയോ. ട്രമ്പ്, പുടിൻ കൂടികാഴ്ച പിന്നീട് തീരുമാനിക്കും. റിയാദിൽ റഷ്യൻ വിദേശ കാര്യ മന്ത്രിയുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന
Story Highlights : Russia, U.S. agree to work towards ending Ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here