ഇസ്രയേൽ ആക്രമണം; ‘യുഎസുമായുള്ള ആണവചർച്ചകൾ അർത്ഥശൂന്യം’; ഇറാൻ

ഇറാനും അമേരിക്കയും നാളെ നടത്താനിരുന്ന ആണവചർച്ചകൾ റദ്ദാക്കി. ഇറാൻ -ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുഎസുമായി ആണവചർച്ചകൾ അർത്ഥശൂന്യമെന്ന് ഇറാൻ പ്രതികരിച്ചിരുന്നു.
ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഒമാനിലെ മസ്കറ്റിലാണ് അടുത്തഘട്ട ചർച്ചകൾ നടക്കേണ്ടിരുന്നത്. നടത്താൻ നിശ്ചയിച്ചിരുന്ന യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ റദ്ദാക്കിയതായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി സ്ഥിരീകരിച്ചു.
“സംവാദത്തെ അർത്ഥശൂന്യമാക്കുന്ന രീതിയിലാണ് യുഎസ് പെരുമാറിയത്. ഇറാന്റെ പ്രദേശം ലക്ഷ്യമിടാൻ ഇസ്രായേലിനെ അനുവദിച്ചുകൊണ്ട് ചർച്ചകൾ നടത്താൻ കഴിയില്ല,” ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് പറഞ്ഞു. “അമേരിക്കയുടെ അനുമതിയില്ലാതെ ഇസ്രയേലിന് ഇത്തരമൊരു കുറ്റകൃത്യം ചെയ്യാൻ കഴിയുമായിരുന്നെന്ന് ചിന്തിക്കാൻ പോലും കഴിയില്ല,” അദ്ദേഹം പറഞ്ഞു.
Read Also: ‘ഇറാനിൽ ആക്രമണം തുടരും; എല്ലാ സ്ഥലങ്ങളും ആക്രമിക്കും’; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി
അതേസമയം ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ പിന്തുണച്ചാൽ മേഖലയിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് യുകെ ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മിസൈൽ ആക്രമണം നിർത്തിയില്ലെങ്കിൽ ഗുരുതരപ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന് ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ് നൽകിയിരുന്നു.
സംഘർഷം രൂക്ഷമായതിനെത്തുടർന്ന് യുഎൻ സെക്യൂരിറ്റി കൌൺസിൽ അടിയന്തരയോഗം ചേർന്നു. എന്ത് വിലകൊടുത്തും ആക്രമണങ്ങൾ ഒഴിവാക്കണമെന്ന് യുഎൻ അണ്ടർ സെക്രട്ടറി ജനറൽ റോസ്മേരി ഡികാർലോ ആവശ്യപ്പെട്ടു.
Story Highlights : Iran-US cancel nuclear talks scheduled for tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here