Advertisement

സിനിമ നയരൂപീകരണം പാതിവഴിയിൽ; കോണ്‍ക്ലേവിന് എന്തു സംഭവിച്ചു ?

March 4, 2025
Google News 1 minute Read
cinema conclave

മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പുതിയ സിനിമാ നയം രൂപീകരിക്കുന്നതിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവിന് എന്തു സംഭവിച്ചു ? ഡിസംബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച കോണ്‍ക്ലേവിന് വേണ്ടി, നാല് മാസം പിന്നിട്ടിട്ടും ഒരു യോഗംപോലും നടത്താന്‍ സാംസ്‌കാരിക വകുപ്പിന് കഴിയാതെ പോയത് എന്തുകൊണ്ടാണ്? സിനിമയുടെ ചുമതല വഹിക്കുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിഷയത്തില്‍ സ്വീകരിക്കുന്ന അഴകൊഴമ്പന്‍ നയത്തിന് പിന്നില്‍ എന്താണ്?

സിനിമാ കോണ്‍ക്ലേവ് നവംബറിലോ ഡിസംബറിലോ നടത്തുമെന്നായിരുന്നു ആദ്യത്തെ പ്രഖ്യാപനം. സിനിമാ നയത്തിന്റെ കരട് തയ്യാറാക്കുന്നതിന് മുന്നോടിയായി സര്‍ക്കാരിന്റെ വിവിധ വകുപ്പുമായുള്ള ചര്‍ച്ചകള്‍ നീളുന്നതാണ് കോണ്‍ക്ലേവ് വൈകാന്‍ കാരണമായി ആദ്യമൊക്കെ പറഞ്ഞിരുന്നത്.

ആഭ്യന്തരം, നിയമം, സാംസ്‌കാരികം, തൊഴില്‍, ടൂറിസം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ നയത്തിന്റെ കരട് തയ്യാറാക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ അധ്യക്ഷനായുള്ള നയരൂപീകരണ സമിതി വിവിധ സിനിമാ സംഘടനകളുമായുള്ള ചര്‍ച്ചകള്‍ നേരത്തെ പൂര്‍ത്തിയാക്കിയതാണ്.

അഭിനേതാക്കളുടേയും നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും സാങ്കേതിക വിദഗ്ധരുടേയും സംഘടനയായ ഫെഫ്കയുടെ ഭാരവാഹികളില്‍ നിന്ന് അഭിപ്രായം നേരത്തെ സ്വരൂപിച്ചിരുന്നു. ഇനി ഉദ്യോഗസ്ഥതലത്തിലുള്ള ചര്‍ച്ചകള്‍ മാത്രമാണ് ബാക്കിയെന്നാണ് ഷാജി എന്‍ കരുണ്‍ പറഞ്ഞിരുന്നത്. എന്നാല്‍ നവംബറിന് ശേഷം കോണ്‍ക്ലേവ് സംബന്ധിച്ച നീക്കങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിട്ടതിനെ തുടര്‍ന്ന് രൂപം കൊണ്ട വിവാദങ്ങള്‍ക്കിടയിലാണ് സിനിമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് സിനിമാ കോണ്‍ക്ലേവ് നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി പ്രഖ്യാപിച്ചത്.

സ്ത്രീവിരുദ്ധരുടേയും ആരോപണങ്ങള്‍ നേരിടുന്നവരുടേയും കൂട്ടായ്മയായി കോണ്‍ക്ലേവ് മാറുമെന്ന ആരോപണമാണ് പ്രതിപക്ഷവും ഡബ്ല്യു സി സിയും ഉന്നയിച്ചിരുന്നത്. എം മുകേഷ് എം എല്‍ എയ്ക്കും മറ്റും എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ കോണ്‍ക്ലേവിന്റെ നടത്തിപ്പില്‍ കല്ലുകടിയായി മാറിയിരുന്നു.

2024 നവംബര്‍ 24,25, 26 തീയതികളില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഗോവ ഫിലിംഫെസ്റ്റിവല്‍, തിരുവനന്തപുരം ഫിലിംഫെസ്റ്റിവല്‍ എന്നിവകാരണം കോണ്‍ക്ലേവ് ഡിസംബര്‍ അവസാനത്തിലേക്ക് മാറ്റുന്നതായി പ്രഖ്യാപനം വന്നു. ഇതിനിടയില്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവരില്‍ പലരും ആരോപണവിധേയരാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ആരോപണം വിവിധ സംഘടനകളും ഏറ്റെടുത്തു. പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ 2025 ജനുവരിയില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് നടക്കുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ക്ലേവില്‍ വിവിധ സിനിമ സംഘടനാ പ്രതിനിധികള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരെ പങ്കെടുപ്പിക്കുമെന്നായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ പ്രഖ്യാപനം. പ്രഖ്യാപനം പാഴ് വാക്കായിമാറുകയും സിനിമാ നയരൂപീകരണം പാതിവഴിയിലാവുകയും ചെയ്തതോടെ കോണ്‍ക്ലേവ് ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ മൗനത്തിലാണ്.

Story Highlights : what happened to cinema conclave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here