സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി; എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത

സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കിയ പത്തനംതിട്ടയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി. പത്മകുമാറിനെ പാര്‍ട്ടി നടപടിക്ക് സാധ്യതയുണ്ട്. പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളോടുള്ള പ്രതികരണവും ഗുരുതര അച്ചടക്കലംഘനമെന്ന് വിലയിരുത്തല്‍. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയാകും. പത്മകുമാറുമായി പാര്‍ട്ടി ആശ വിനിയം നടത്തിയിട്ടില്ലെന്നാണ് വിവരം. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് സ്വന്തം തീരുമാനപ്രകാരമെന്നും സൂചനയുണ്ട്.
സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് എ പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ ബാക്കിപത്രം ലാല്‍ സലാം’ എന്നാണ് സ്വന്തം ഫോട്ടോയോടൊപ്പം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഉച്ചവരെ സിപിഐഎം സംസ്ഥാന സമ്മേളന വേദിയില്‍ സജീവമായിരുന്ന പി പത്മകുമാര്‍ സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക വന്നതോടെയാണ് കൊല്ലം വിട്ട് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത വിയോജിപ്പാണ് പത്മകുമാറിനുള്ളത്. വീണ ജോര്‍ജ് സംസ്ഥാന സമിതിയില്‍ എത്തിയതില്‍ വിയോജിപ്പില്ലെന്നും തനിക്ക് പരിഗണന ലഭിക്കാത്തതില്‍ വിഷമമെന്നും പത്മകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം, സംസ്ഥാന സമ്മേളനത്തില്‍ 89 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഒപ്പം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയുമാണ് തിരഞ്ഞെടുത്തു. രണ്ട് വനിതകള്‍ ഉള്‍പ്പെടെ പതിനേഴ് പുതുമുഖങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെട്ടപ്പോള്‍ കെകെ ശൈലജ, എംവി ജയരാജന്‍, സിഎന്‍ മോഹനനന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതിയ അംഗങ്ങളായി.
Story Highlights : CPIM likely to take action against A Padmakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here