‘കൂലി വർധനവാണ് തങ്ങളുടെ പിടിവാശി, ആര് എതിർത്താലും മുന്നോട്ടുപോകും’; ആർ. ചന്ദ്രശേഖരന് മറുപടിയുമായി ആശാ വർക്കേഴ്സ് സമരസമിതി

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആശാ വർക്കേഴ്സ് സമരസമിതി. “തങ്ങൾക്ക് പിടിവാശിയുണ്ടെന്ന് സമ്മതിക്കുന്നു, പക്ഷേ അത് കൂലി വർധനവിനായാണ്. 54 ദിവസമായി സമരം ചെയ്യുന്ന ഞങ്ങളെ നോക്കി ‘പിടിവാശി’ എന്ന് മുതിർന്ന നേതാക്കൾ വിശേഷിപ്പിക്കുന്നത് അത്യന്തം അപമാനകരമാണ്. ഏത് തൊഴിലാളി സംഘടന എതിർത്താലും, തങ്ങളുടെ നിലപാടുമായി മുന്നോട്ടുപോകുമെന്നും തൊഴിലാളികളെ വഞ്ചിക്കാൻ തയ്യാറല്ലെന്നതാണ് തങ്ങളുടെ പിടിവാശി” എന്ന് സമര നേതാവ് എസ്. മിനി പറഞ്ഞു.
ആശാ വർക്കേഴ്സ് സമരത്തിൽ, സമരക്കാർക്ക് “തല്ലും, സർക്കാരിന് തലോടലും” എന്ന നിലപാടാണ് ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരന്റെ ഭാഗത്തു നിന്ന് കാണാൻ കഴിഞ്ഞത്. “പിടിവാശിയും ദുർവാശിയും സമരക്കാർ ഒഴിവാക്കണം. സമരം ഇങ്ങനെ വഷളാക്കുന്നത് എന്തിനെന്ന് അറിയില്ല. സമരക്കാർ സമരം അവസാനം കുറിച്ച് പോവുകയാണ് നല്ലത്,” എന്നാണ് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചത്.
“ഓണറേറിയം കൂട്ടാൻ സർക്കാർ തയ്യാറാണെന്നും, സമിതി വെക്കണമെന്ന നിർദേശമാണ് മന്ത്രി മുന്നോട്ടുവെച്ചത്. അതു ഐ.എൻ.ടി.യു.സിയുടെ നിർദേശമല്ല. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതിയിലൂടെയാണ് ഈ വിഷയത്തിന് പരിഹാരം കണ്ടെത്താൻ കഴിയുക. ഓണറേറിയം മാത്രം വർധിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ആശാ വർക്കേഴ്സിനെ തൊഴിലാളികളായി അംഗീകരിക്കണമെന്നാണ് മുഖ്യാവശ്യം. പരസ്പര കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി, മാന്യമായ തീരുമാനമാണ് ആവശ്യം. ഞങ്ങളുമായി നടത്തിയ ചർച്ച മറന്ന് സംസാരിക്കുകയാണ് സമരക്കാർ. ഇനി അവരോട് ഉപദേശിക്കാൻ ഒന്നുമില്ല,” എന്നും ആർ. ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
Story Highlights : Asha Workers’ Strike Committee responds to R. Chandrasekharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here