മലപ്പുറം കൂരിയാട് വീണ്ടും ദേശീയപാത പൊളിഞ്ഞു; പ്രധാന റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിച്ചു

മലപ്പുറം കൂരിയാട് വീണ്ടും ദേശീയപാത പൊളിഞ്ഞു. പ്രധാന റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിച്ചു. നേരത്തെ അപകടം ഉണ്ടായതിന് സമീപമാണ് റോഡ് തകര്‍ന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തകര്‍ന്നത് എന്നാണ് വിവരം. കല്ലും മണ്ണുമെല്ലാം സര്‍വീസ് റോഡിലേക്ക് വീണിട്ടുണ്ട്. സര്‍വീസ് റോഡില്‍ കൂടുതലായി വിള്ളല്‍ വീഴുകയും അത് ചരിയുകയും ചെയ്തിട്ടുണ്ട്. സമിപത്തുള്ള പാടത്തേക്ക് സര്‍വീസ് റോഡ് കൂടുതല്‍ തള്ളി നീങ്ങിയതായും കാണാം.
അതേസമയം, കൂരിയാട് ദേശീയപാത തകര്‍ന്ന വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിഷയത്തില്‍ ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. റോഡ് തകര്‍ന്നതിന്റെ കാരണം, വീഴ്ചയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്നിവയും ദേശീയപാതാ അതോറിറ്റി വിശദീകരിക്കും. ദേശീയപാത തകര്‍ന്നതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സന്തോഷമില്ലെന്നും ക്ഷമയോടെ കാത്തിരുന്ന പദ്ധതിയാണ് തകര്‍ന്നത് എന്നുമായിരുന്നു കഴിഞ്ഞതവണ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിര്‍ശനം.
കെ സി വേണുഗോപാല്‍ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗവും ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. കൂരിയാട് ദേശീയ പാത തകര്‍ന്നത് ചര്‍ച്ച ചെയ്യും. ഗതാഗത മന്ത്രാലയ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാതയുടെ അലൈന്‍മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഡിപിആര്‍ തയ്യാറാക്കിയതിന്റെ വിവരങ്ങളും പിഎസി തേടിയിട്ടുണ്ട്. വിഷയം കൃത്യമായി പഠിച്ച് ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ സന്ദര്‍ശിച്ച കെ സി വേണുഗോപാല്‍ അറിയിച്ചിരുന്നു.
Story Highlights : National highway collapses again in Malappuram Kooriyad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here