ട്വന്റിഫോര്‍ സംഘത്തെ കോൺഗ്രസ് നേതാക്കൾ ആക്രമിച്ച സംഭവം: കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

വെമ്പായം തേക്കടയിൽ 24 ന്യൂസ് വാർത്താസംഘത്തെ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ മർദിച്ചതിലും ഭീഷണിപ്പെടുത്തിയതിലും കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണു അക്രമമെന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നെന്നും ഇത്തരക്കാരെ നിലയ്ക്കുനിർത്താൻ രാഷ്ട്രീയനേതൃത്വം തയാറാകണമെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി.നായരും ആവശ്യപ്പെട്ടു.
വെമ്പായത്തു നിന്നു കാണാതായ പതിനാറുകാരൻ പിന്നീടു ട്രെയിൻ തട്ടി മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാനാണ് വാർത്താസംഘം തിങ്കളാഴ്ച രാത്രി തേക്കടയിൽ എത്തിയത്. ലൈവ് റിപ്പോർട്ടിങ്ങിനിടെ, കുട്ടിയുടെ പിതാവിന്റെ പ്രതികരണം സംഘം ശേഖരിച്ചു. താനാണ് ഫെയ്സ്ബുക്കിലൂടെ വിവരം അറിയിച്ചതെന്നതിനാൽ തന്റെ പ്രതികരണം എടുക്കാതെ പോകാനാകില്ലെന്നു പറഞ്ഞ് ഡിസിസി ജനറൽ സെക്രട്ടറി അനിൽ കുമാർ രംഗത്തെത്തി. തുടർന്ന് കോൺഗ്രസ് പ്രവർത്തകരായ ഷാനവാസ്, കുമാർ എന്നിവരെ കൂട്ടി ക്യാമറാമാൻ രഞ്ജിത്ത് ഫ്രാൻസിസിനെ മർദിച്ച ശേഷം ക്യാമറ അടിച്ചു തകർത്തു. തടയാൻ ചെന്ന റിപ്പോർട്ടർ ഉമേഷ് ബാലകൃഷ്ണൻ, മറ്റൊരു ക്യാമറമാൻ അഭിജിത്ത്, ഡ്രൈവർ അരുൺ എന്നിവരെ പിടിച്ചുതള്ളി അസഭ്യം പറഞ്ഞു. ഭീഷണിപ്പെടുത്തുകയും ചെയ്തു.
രഞ്ജിത്ത് ഫ്രാൻസിസ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വാർത്താ സംഘത്തിൻ്റെ പരാതിയെ തുടർന്ന് 3 പേർക്കും എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വട്ടപ്പാറ പോലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights : Kerala Journalists’ Union protests against assault on 24 news media team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here