ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്; ടെഹ്‌റാനില്‍ വീണ്ടും സ്‌ഫോടന ശബ്ദങ്ങള്‍

ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ വീണ്ടും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫോര്‍ദോ ആണവകേന്ദ്രമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉടന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.ഫോര്‍ദോ ആണവ നിലയത്തിന് സമീപത്തുനിന്ന് രണ്ട് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ മിസൈല്‍ ലോഞ്ചറുകള്‍ക്കെതിരെ ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ വ്യോമസേന എക്‌സില്‍ കുറിച്ചു. (Fresh wave of attacks on Tehran launched israel)
ഇന്ന് പുലര്‍ച്ചെയാണ് ഇസ്രയേല്‍ ഇറാനില്‍ ശക്തമായ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേര് നല്‍കിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളില്‍ സ്ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷ്ണറി ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.
ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേര് നല്‍കിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ഉടന്‍ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഇറാനിലെ മുന്‍നിര ആണവ ശാസ്ത്രജ്ഞരെ തങ്ങള്‍ ലക്ഷ്യം വച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇറാന്റെ തിരിച്ചടിക്ക് ശേഷം ശക്തമായ ഭാഷയിലാണ് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി പ്രതികരിച്ചത്. ഇസ്രയേല്‍ സ്വയം കയ്പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നുമാണ് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രതികരണം. സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാല്‍ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. സയണിസ്റ്റ് ഭരണകൂടം കയ്‌പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവര്‍ക്ക് ലഭിച്ചിരിക്കുമെന്ന് അയത്തൊള്ള അലി ഖമനേയി പറഞ്ഞു.
അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറിയിട്ടുമുണ്ട്. ഒമാനില്‍ നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്നാണ് ഇറാന്‍ പിന്‍മാറിയത്. ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയ കാര്യം ഇറാന്‍ ഔദ്യോഗികമായിത്തന്നെ അറിയിച്ചു കഴിഞ്ഞു. 2015ലെ ആണവകരാര്‍ പുനരുജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നിരുന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ ഈയൊരു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നാല് റൗണ്ട് ചര്‍ച്ചകള്‍ ഈ ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
Story Highlights : Fresh wave of attacks on Tehran launched israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here