‘മോദി, നിങ്ങള്‍ സംസാരിക്കൂ’; കത്‌വ, ഉന്നാവോ സംഭവങ്ങളില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മന്‍മോഹന്‍ സിംഗ്
കത്‌വ, ഉന്നാവോ വിഷയങ്ങള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ പടര്‍ത്തുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇത്തരം വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ വൈകിയാല്‍ കുറ്റവാളികള്‍ അത് മുതലെടുക്കുമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
തന്നെ പലപ്പോഴും ഉപദേശിക്കുന്ന മോദി ഇക്കാര്യങ്ങൾ സ്വയം ചെയ്യാൻ തയാറാകുന്നില്ലെന്നും മൻമോഹൻ സിംഗ് കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങളില്‍ ഭരണാധികാരികള്‍ അനുയായികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്‌വയില്‍ എട്ടു വയസുകാരി പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ പ്രതികളെ അനുകൂലിച്ച് രണ്ട് ബിജെപി മന്ത്രിമാര്‍ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍, ഇതേ കുറിച്ചൊന്നും പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല. കത്വ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതിനു ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് ഇതേ കുറിച്ച് മോദി സംസാരിക്കാന്‍ രംഗത്തെത്തിയത്. അപ്പോഴും, കത്‌വ പരാമര്‍ശം ഇല്ലാതെ ഏറ്റവും കുറഞ്ഞ ഭാഷയില്‍ സംസാരിച്ച് നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. മോദിയുടെ നിശബ്ദതയെ വിമര്‍ശിച്ച് ന്യൂയോര്‍ക് ടൈംസ് കഴിഞ്ഞ ദിവസം മുഖപ്രസംഗം പുറത്തുവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here