നിലവിലെ സാഹചര്യം സുപ്രീം കോടതിയെ അറിയിക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമലയെ കലാപഭൂമിയാക്കാന്‍ ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക കേസ് എന്ന നിലയില്‍ ഇതിനെ എടുത്തുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. സീനിയര്‍ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വി ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ ധരിപ്പിക്കും. കോടതി വിധി വന്നതിനു പിന്നാലെ ഉടലെടുത്ത എല്ലാ കാര്യങ്ങളും സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ടായി സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതിയിലും നിലവിലെ സാഹചര്യം ബോര്‍ഡ് റിപ്പോര്‍ട്ടായി അറിയിക്കും. സാഹചര്യം അതീവ ഗുരുതരമാണെന്ന് ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, പുനഃപരിശോധന ഹര്‍ജി ദേവസ്വം ബോര്‍ഡ് നല്‍കില്ല. നിലവില്‍ സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്ന 25-ഓളം പുനഃപരിശോധന ഹര്‍ജികള്‍ കോടതിയിലുണ്ട്. അതിലെല്ലാം ദേവസ്വം ബോര്‍ഡ് കക്ഷിയാണ്. അതിനാല്‍ തന്നെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജികളിലും നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക റിപ്പോര്‍ട്ടായി സുപ്രീം കോടതിയെ സമീപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here