ലൈഫ് പദ്ധതി; മുടങ്ങിക്കിടന്ന 49,482 വീടുകള്‍ പൂര്‍ത്തിയായി

വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടന്ന 49,482 വീടുകളുടെ നിര്‍മാണം ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ ഏജന്‍സികളില്‍ നിന്ന് വായ്പ ലഭിച്ചിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 54,281 വീടുകളാണ് സംസ്ഥാനത്ത് കണ്ടെത്തിയിരുന്നത്. അതില്‍ 91.16 ശതമാനം ഇതിനകം പൂര്‍ത്തിയായി. അവശേഷിക്കുന്ന വീടുകള്‍ മാര്‍ച്ച് 31-നു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read Also: ഇന്ന് ദേശീയ ബാലികാദിനം
‘സംസ്ഥാനത്ത് ഭൂമിയുള്ള ഭവനരഹിതര്‍ 1,84,255 ആണെന്ന് പ്രദേശിക സ്ഥാപനങ്ങള്‍ വഴി നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയിരുന്നു. അതില്‍ 79,158 പേരാണ് ധനസഹായത്തിനു വേണ്ടി ബന്ധപ്പെട്ട അധികൃതര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ചത്. അവരില്‍ 17,383 പേര്‍ക്ക് ആദ്യ ഗഡു വിതരണം ചെയ്തു. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട് പണിയാന്‍ നാലു ലക്ഷം രൂപ വീതം അനുവദിക്കും’. മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
വീടോ സ്ഥലമോ ഇല്ലാത്ത 3.34 ലക്ഷം പേരാണ് സംസ്ഥാനത്തുള്ളത്. അവര്‍ക്ക് വീടു പണിയുന്നതിന് വിവിധ ജില്ലകളിലായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭവന സമുച്ചയങ്ങളാണ് ഇവര്‍ക്കുവേണ്ടി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുക. ആദ്യഘട്ടത്തില്‍ 14 ജില്ലകളിലും ഓരോ ഭവന സമുച്ചയത്തിനു വേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെ സമുച്ചയനിര്‍മാണം ഉടനെ ആരംഭിക്കും. ഇതിനു പുറമെ തിരുവനന്തപുരം മുട്ടത്തറയില്‍ ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് 192 ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here