ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം; ദേശീയ രഹസ്യാന്വേഷണ ഏജൻസി കാസർഗോഡ് എത്തി
കാസർഗോഡ് ജില്ലയിൽനിന്ന് കാണാതായ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം സംശയിക്കുന്നവരുടെ വീട്ടിൽ ദേശീയ രഹസ്യാന്വേഷണ ഏജൻസികൾ സന്ദർശിച്ചു. റോ, എൻഐഎ, ഐബി എന്നീ ഏജൻസികളിലെ ഉദ്യോഗസ്ഥരാണ് വിവരങ്ങൾ ശേഖരിക്കാനായി കാസർഗോഡെത്തിയത്. കാണാതായവരുടെ പാസ്‌പോർട്ട്, ഇവർ അയച്ച സന്ദേശങ്ങൾ എന്നിവ ബന്ധുക്കൾ ഏജൻസികൾക്ക് കൈമാറി.
ചില വീടുകളിൽ നേരിട്ടെത്തിയും മറ്റു ചിലരെ രഹസ്യമായി വിളിപ്പിച്ചും ഇവർ വിവരങ്ങൾ ശേഖരിച്ചു. ചില ബന്ധുക്കൾക്ക് കാണാതായവരുടെ പാസ്‌പോർട്ട് വിവരങ്ങൾഅറിയാത്തതിനാൽ ജനന തീയതിയുമ മറ്റ് വിവരങ്ങളുമാണ് ഏജൻസി ചോദിച്ചറിഞ്ഞത്.
യഥാർത്ഥ വിവരങ്ങൾ ഉപയോഗിച്ച് തന്നെയാണ് എല്ലാവരും പാസ്‌പോർട് എടുത്തിട്ടുള്ളതെന്നാണ് നിഗമനം. കാണാതായവർ അയച്ച സന്ദേശങ്ങളാണ് ഇവർ ഇസ്ലാമിക് സ്‌റ്റേറ്റിൽ എത്തിപ്പെട്ടുവെന്ന ബന്ധുക്കളുടെ സംശയത്തിന് കാരണം.
ഉത്തര മേഖലാ എ.ഡി.ജി.പിയുടെ നിർദ്ദേശമനുസരിച്ച് കാസർഗോഡ് എസ്.പി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന പോലീസും അന്വേഷണം ആരംഭിച്ചു. അമ്പലത്തറ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ബന്ധുക്കളോട് വിവരം തേടിയ പോലീസ്, പരാതി നൽകാൻ ബാക്കിയുള്ളവരോട് ഉടൻ തന്നെ പരാതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here