നിപ വൈറസ്; സംസ്ഥാനത്തെ ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു; ‘ദ ഹിന്ദു’ എഡിറ്റോറിയല്‍
നിപ വൈറസുമായി ബന്ധപ്പെട്ട് നിരവധി കുപ്രചാരണങ്ങള്‍ നവമാധ്യമങ്ങളിലും മറ്റ് മുന്‍നിര മാധ്യമങ്ങളിലും നടക്കുമ്പോള്‍ ദേശീയ മാധ്യമമായ ‘ദ ഹിന്ദു’വിലെ എഡിറ്റോറിയല്‍ ശ്രദ്ധേയമായി. സംസ്ഥാന ആരോഗ്യവകുപ്പ് നിപയുമായി ബന്ധപ്പെട്ട് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്ന് ‘ഹിന്ദു’ പറയുന്നു. രോഗത്തെ പ്രതിരോധിക്കാന്‍ വേണ്ട നടപടികളും, രോഗത്തെ തിരിച്ചറിഞ്ഞത് മുതല്‍ സ്വീകരിക്കുന്ന മുന്‍കരുതലുകളും ഏറെ മികച്ചതാണെന്ന് പറഞ്ഞ ഹിന്ദു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു.
നിപയുമായി ബന്ധപ്പെട്ട് പല മാധ്യമങ്ങളിലും സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നവമാധ്യമങ്ങളില്‍ നടക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദ ഹിന്ദുവിലെ എഡിറ്റോറിയല്‍ ശ്രദ്ധിക്കപ്പെടുന്നത്. 23-ാം തിയതിയിലെ ഹിന്ദു ദിനപത്രത്തിലാണ് നിപ വൈറസുമായി ബന്ധപ്പെട്ടുള്ള എഡിറ്റോറിയല്‍.
-എഡിറ്റോറിയല്‍ പറയുന്നു…
“തികഞ്ഞ കാര്യക്ഷമതയോടെയാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്തിരിക്കുന്നത്. വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ടാമത്തെ രോഗിയിൽ തന്നെ ഡോക്ടർമാർ രോഗം ഏതെന്ന് കണ്ടുപിടിച്ചു. ഇന്ത്യപോലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് ഇത് അസാധ്യമാണ്. ഇത് എടുത്തപറയേണ്ട ഒന്നാണ്. എന്നാൽ വലിയ വെല്ലുവിളികൾ മുന്നിൽ തന്നെയുണ്ട്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ വേണ്ട സുരക്ഷാ ക്രമീരണങ്ങൾ എടുക്കുന്നില്ല എന്നതിന് തെളിവാണ് നേഴ്‌സ് ലിനിയുടെ മരണം. വൈറസിന് ഇതുവരെ കൃത്യമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. പണ്ടുമുതലേ പ്രചാരത്തിലുള്ള അണുനശീകരണ വിദ്യകളാണ് ഇതിനെ ചെറുക്കാൻ ഫലപ്രദം. എന്നാൽ ഇന്ത്യൻ ആരോഗ്യരംഗം ഇതിൽ പ്രാവീണ്യം തെളിയിച്ചിട്ടില്ല. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് കേരളത്തിലെ ആരോഗ്യരംഗത്തെ അധികൃതർ ഉറപ്പുവരുത്തണം”.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here