‘ആനന്ദന്‍’ എന്ന മണിരത്നം ചിത്രം ‘ഇരുവറാ’ക്കിയ കലൈഞ്ജർ

ഇരുവർ, എല്ലാ ലെജന്റ്സും ഒത്ത് ചേർന്ന സിനിമ, സിനിമയെ കുറിച്ച് പഠിക്കുന്നവരുടെ പാഠപുസ്തകം, മണിരത്നത്തിന്രെ ഇരുവർ എന്ന സിനിമയെ ഇങ്ങനെയൊക്കെയാണ് സിനിമാ ലോകം പുകഴ്ത്ത്തുന്നത്. എന്നാൽ ആ ചിത്രത്തിന്റെ ജനനത്തിന് പിന്നിൽ മറ്റൊരു സമാന്തര കഥ കൂടിയുണ്ട്. തമിഴ്നാടിന്റെ രാഷ്ട്രീയം പറഞ്ഞ സിനിമയെ അടിമുടി മാറ്റിയ കലൈഞ്ജറിന്റെ കൈകടത്തൽ സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ്.
ആനന്ദൻ എന്ന മണിരത്നത്തിന്റെ സിനിമ ഇരുവരാക്കിയത് കരുണാനിധിയാണ്. പേരിൽ മാത്രമല്ല കഥയിലും കാതലായ മാറ്രം വരുത്തിയാണ് സിനിമ പ്രേക്ഷകരെ തേടിയെത്തിയത്. സുഹൃത്തുക്കളായും പിന്നെ പ്രതിയോഗികളായും മാറുന്ന ആനന്ദന്റെയും ശെല്‍വത്തിന്റെയും രാഷ്ട്രീയത്തിനപ്പുറത്തെ ആത്മബന്ധത്തിന്റെ കഥയാണ് ഇരുവർ പറഞ്ഞത്.
എന്നാൽ എംജിആറിന്റെ കഥ മാത്രം പറഞ്ഞ ആനന്ദനായിരുന്നു മണിരത്നത്തിന്റേത്. കരുണാനിധിയുടെ ഇടപെടലോടെ നായകനോളം പ്രാധാന്യമുള്ള കഥാപാത്രമായി ശെൽവവും. തന്റെ രാഷ്ട്രീയ ജീവിതത്തിലേയും മറ്റും സുഖമില്ലാത്ത ഏടുകൾ സിനിമയിൽ നിന്ന് എന്നന്നേക്കുമായി എടുത്തുമാറ്റാനും കലൈഞ്ജറിനായി.
1995ലാണ് മണിരത്നം ആനന്ദൻ എന്ന ചിത്രം അനൗൺസ് ചെയ്യുന്നത്. എന്നാൽ 1996ൽ തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ആ തെരഞ്ഞെടുപ്പിൽ ചിരവൈരിയായ ജയലളിതയെ തോൽപ്പിച്ച് കരുണാനിധി അധികാരത്തിൽ എത്തുകയും ചെയ്തു. താൻ അധികാരത്തിൽ ഇരിക്കുമ്പോൾ തന്റെ കൂടി കഥ പറഞ്ഞ് വരുന്ന സിനിമ സ്വാഭാവികമായും കരുണാനിധിയെ അസ്വസ്ഥനാക്കി.
സിനിമയുടെ കഥയിൽ കരുണാനിധി ശക്തമായി ഇടപെട്ടു. അങ്ങനെ കഥാപാത്ര രചനയിൽ രണ്ടാം നിരയിൽ നിന്നിരുന്ന ശെൽവൻ ആനന്ദനോടൊപ്പം എത്തി. വെള്ളപൂശിയായിരുന്നു ഈ കയറ്റം. കഥയിൽ നെഗറ്റീവ് ടച്ചുള്ള സംഭവങ്ങളെല്ലാം മാറി മറിഞ്ഞു. സിനിമയുടെ പേര് പോലും ആനന്ദത്തിൽ നിന്ന് ഇരുവറിലേക്ക് മാറി.
കൽപ്പന എന്ന ശക്തമായ കഥാപാത്രം സിനിമയുടെ പാതി വഴിയിൽ മരിച്ചു. കൈകടത്തൽ അവിടെ തീർന്നില്ല. അത് ആ വർഷത്തെ ദേശിയ അവാർഡ് നിർണ്ണയ വേദിയിലും എത്തി. എംജിആറിനോടുള്ള ദേഷ്യമാണ് ഇതിനെല്ലാം കാരണമായതെന്നാണ് അണിയറ സംസാരം. അന്ന് മോഹൻലാലിന് മികച്ച നടനുള്ള പുരസ്കാരം ലഭിക്കാതിരുന്നത് ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. ജയരാജിന്റെ കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ്ഗോപിയും സമാന്തരങ്ങളിലെ അഭിനയത്തിന് ബാലചന്ദ്രമേനോനും ആ വർഷത്തെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹരായി. കഴിഞ്ഞ വർഷം തമിഴ് നടനായ കമൽഹാസന് മികച്ച നടനുളള പുരസ്കാരം ലഭിച്ചതിനാൽ ഇത്തവണ തമിഴിനെ ഈ അവാർഡിനായി പരിഗണിക്കേണ്ട എന്നതായിരുന്നു കരുണാനിധി നടത്തിയ തന്ത്രപ്രധാനമായ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here