കേരളം മറക്കില്ല സേനകളുടെ സേവനം- മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം ഒരിക്കലും മറക്കാതെ മനസിൽ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാദൗത്യത്തിൽ പങ്കാളികളായ കേന്ദ്രസേനാ വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ സ്വീകരണചടങ്ങ് ശംഖുംമുഖം എയർ ഫോഴ്‌സ് സ്‌റ്റേഷനിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
സേനാവിഭാഗങ്ങളുടെ മനശ്ശക്തി പ്രളയത്തിരകൾക്കും മേലെയായിരുന്നു. അർപ്പണബോധത്തോടെ കേരളത്തോടൊപ്പവും സർക്കാരിനൊപ്പവും നിങ്ങൾ സമയോചിതമായി സഹായിച്ചില്ലായിരുന്നെങ്കിൽ ദുരന്തം ഭയാനകമായേനെ. സ്വന്തം ജീവൻ പോലും തൃണവത്ഗണിച്ചാണ് അനേകരെ നിങ്ങൾ രക്ഷിച്ചത്. സേനാവിഭാഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേരളം നന്ദിയോടും ആദരവോടും സ്മരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ആദരം സൂചിപ്പിക്കുന്ന പ്രശസ്തിപത്രവും മുഖ്യമന്ത്രി സമ്മാനിച്ചു. ദക്ഷിണ വ്യോമ സേന എയർ ഓഫീസർ ഇൻ ചാർജ് എയർ മാർഷൽ ബി. സുരേഷ്, ദക്ഷിണ നേവൽ കമാൻറ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആർ.ജെ. നഡ്കർണി, ഇന്ത്യൻ ആർമി സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സി.ജി. അരുൺ, എൻ.ഡി.ആർ.എഫ് സീനിയർ കമാൻഡൻറ് രേഖാ നമ്പ്യാർ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡി.ഐ.ജി സനാതൻ ജെന, സി.ആർ.പി.എഫ് ഐ.ജി ഗിരിപ്രസാദ്, ബി.എസ്.എഫ് ഡി.ഐ.ജി ബി.സി നായർ, ഐ.ടി.ബി.എഫ് കമാൻഡൻറ് വിശാൽ ആനന്ദ്, ഡിഫൻസ് പി.ആർ.ഒ ധന്യ സനൽ, മറ്റു വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

അപൂർവമായ ആദരമാണ് സേനാവിഭാഗങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്ന് എല്ലാ സേനാവിഭാഗങ്ങൾക്കും വേണ്ടി മറുപടി പ്രസംഗം നടത്തിയ വ്യോമ സേന എയർ ഓഫീസർ ഇൻ ചാർജ് എയർ മാർഷൽ ബി. സുരേഷ് പറഞ്ഞു. ദുരന്തമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ നിന്ന് കൃത്യമായ നിർദേശങ്ങളോടെ നയിച്ചത് രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി. മലയാളികളുടെ ഇച്ഛാശക്തി എടുത്തുപറയേണ്ടതാണ്. സേനകൾക്കുപുറമേ, സന്നദ്ധപ്രവർത്തകരും മത്‌സ്യത്തൊഴിലാളികളും ഉൾപ്പെടെ എല്ലാവരുടെയും സഹകരണം തുണയായി. ഇനി കേരളത്തിന്റെ പുനർനിർമാണത്തിന് മലയാളികകളോടൊപ്പം മറ്റെല്ലാ സമൂഹവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഇ.പി. ജയരാജൻ, എ.കെ. ബാലൻ, കെ.കെ. ശൈലജ, എം.എം. മണി, കടകംപള്ളി സുരേന്ദ്രൻ, ഡോ. കെ.ടി.ജലീൽ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്ടർ ഡോ.കെ. വാസുകി, വിവിധ സേനാ വിഭാഗങ്ങളിലെ പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here