അറസ്റ്റ് ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകളെയും വീട്ടുതടങ്കലിൽ വെക്കണം : സുപ്രീംകോടതി

ഭീമ-കൊരെഗോൾ ആക്രമണവുമായി ബന്ധപ്പെട്ട് സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുൺ ഫെരേര, വെർണൻ ഗോൻസാൽവസ്, പി വരവര റാവോ എന്നീ ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെതിരെ സമർപ്പിച്ച റിറ്റിൽ മഹാരാഷ്ട്ര സർക്കാരിനോട് പ്രതികരണം ചോദിച്ച് സുപ്രീം കോടതി. ഇവരെ അറസ്റ്റ് ചെയ്യരുതെന്നും കേസ് പരിഗണിക്കുന്നത് വരെ വീട്ടുതടങ്കലിൽ വെക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
റോമില ഥാപർ, ദേവകി ജെയിൻ, പ്രഭാത് പട്‌നായിക്, സതീഷ് ദേഷ്പാണ്ഡെ, മജ ദറുവാല എന്നിവരാണ് റിറ്റ് സമർപ്പിച്ചത്. എതിർശബ്ദങ്ങളെ നിശബ്ദമാക്കാനും, പാവങ്ങളെ സഹായിക്കുന്നതിൽ നിന്നും ആളുകളെ പിൻതിരിപ്പിക്കാനും, ആളുകളിൽ ഭയം നിറക്കാനുമായിരുന്നു മഹാരാഷ്ട്ര പോലീസിന്റെ അറസ്റ്റും റെയ്ഡും എന്നാണ് റിറ്റിൽ ഇവർ ആരോപിച്ചത്.
ഹർജി ഇന്ന് 3.30 ന് പരിഗണിക്കാമെന്ന് തീരുമാനിച്ചുവെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖൻവിൽകർ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂട് എന്നിവരടങ്ങിയ ബഞ്ച് കേസ് പരിഗണിക്കുന്നത് 4.30നായിരുന്നു. അടിസ്ഥാനമില്ലാതെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡോ.എഎം സിംഗ്വി ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here