ക്യാപ്റ്റന്‍ രാജു എന്ന മനുഷ്യൻ

ഒരു നടനെന്നതിലുപരി ഒരു മനുഷ്യനെന്ന് ക്യാപ്ടൻ രാജുവിനെ വിളിക്കാം. മലയാളസിനിമയുടെ പെരുന്തച്ഛൻ തിലകനെതിരെ വിമർശനമുയർത്തിയവരിൽ പ്രധാനിയാണ് ക്യാപ്ടൻ രാജു. പക്ഷെ ആ മഹാനടൻ അരങ്ങൊഴിഞ്ഞപ്പോൾ പോലും വൈരം മറക്കാത്തവർക്കിടയിൽ വ്യത്യസ്തനായി ക്യാപ്ടൻ രാജു ഓടിയെത്തി.
പട്ടാളം വിട്ട സിനിമാക്കാരനായി 1981ലാണ് രാജ്യസേവനം മതിയാക്കി ക്യാപ്ടൻ രാജു ആദ്യം അമെച്വർ നാടകങ്ങളിലേക്കും പിന്നീട് സിനിമയിലേക്കും ചേക്കേറിയത്. ഹോ എന്തൊക്കെയായിരുന്നു! ‘ഒടുവിൽ പവനായി ശവമായി’.. നമ്മൾ സ്ഥിരം പരാജിതർക്ക് മേൽ പ്രയോഗിക്കുന്ന വാക്കുകളാണിവ. ചിരിപ്പിക്കുന്ന വില്ലനായിരുന്നു ക്യാപ്ടൻ രാജു.
പ്രൊഫഷണൽ കില്ലർ പവനായി മലയാളികളുടെ നിത്യജീവിതത്തിലെ പഴഞ്ചൊല്ലായി മാറി (പവനായി ശവമായി). നാടോടിക്കാറ്റും വടക്കൻ വീരഗാഥയും ഇന്നും മലയാളത്തിലെ മികച്ച ചിത്രങ്ങളാവുമ്പോൾ പവനായിയും അരിങ്ങോടരും കൂടിയാണ് ഓർമ്മിക്കപ്പെടുന്നത്. ആക്ഷൻ സിനിമകളിൽ ക്യാപ്ടൻ രാജു ഒരവിഭാജ്യ ഘടകമായിരുന്നു. ഓഗസ്റ്റ് 1 എന്ന സിബി മലയിൽ ചിത്രത്തിലെ വാടകക്കൊലയാളിയും, (ഡിഎസ്പി പെരുമാളെന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം തന്നെ ശ്രദ്ധ നേടിയതാണ്) കാബൂളിവാലയിലെ സ്വഭാവനടനുമെല്ലാം ഒരാളായിരുന്നു. കൂടാതെ ഇന്ത്യയിലെ മികച്ച ഗാംഗ്സ്റ്റർ ചിത്രങ്ങൾക്ക് പ്രചോദനമായ സാമ്രാജ്യത്തിലും ക്യാപ്ടൻ രാജു
ഉണ്ടായിരുന്നു. ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച സിനിമയെ മാത്രം സ്‌നേഹിച്ച ക്യാപ്ടന്‍ രാജു എന്നും കഥാപാത്രത്തിന്റെ നെടുനീളൻ സംഭാഷണങ്ങളെക്കാൾ അതിന്റെ സവിശേഷമായ ഒരു ഫോർമുലയിൽ മാത്രം വിശ്വസിച്ചിരുന്ന ആളാണ്.
സിഐഡി മൂസയിലും ചിരി പടർത്തി ക്യാപ്ടൻ രാജു കടന്നുവരുന്നുണ്ട്. എന്നാൽ വില്ലൻ വേഷങ്ങളിൽ തന്നിലെ നടനെ തളച്ചിടാൻ കഴിയില്ലെന്ന ക്യാപ്ടൻ രാജുവിന്റെ തീരുമാനത്തിൽ അദ്ദേഹത്തിൽ നിന്നും നല്ല കഥാപാത്രങ്ങൾ അകലം പാലിച്ചു. സംവിധായക കുപ്പായമണിഞ്ഞ സിനിമകളൊന്നും വിജയമായില്ല. ഇതാ ഒരു സ്‌നേഹഗാഥയും ഇതുവരെ റിലീസാവാത്ത മിസ്റ്റർ പവനായി 99.99 ഉം അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ഇന്ന് 27 വർഷത്തെ സിനിമാജീവിതമവസാനിപ്പിച്ച് 68കാരൻ മടങ്ങുമ്പോൾ ചിരിപ്പിച്ച വില്ലനെന്ന നല്ല മനുഷ്യൻ ക്യാപ്ടൻ രാജുവിന്റെ കഥാപാത്രങ്ങൾ ബാക്കിയാണ്.. അതിലൊക്കെ ചിരിയുടെ നാടോടിക്കാറ്റുകൾ വീശും..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here