ജലന്ധർ പീഡനക്കേസ്; ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക്

ജലന്ധർ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് 10.30 ന് ഫ്രാങ്കോ ഹാജരാകും. ഇത് മൂന്നാം ദിവസമാണ് ഫ്രാങ്കോ മുളയ്ക്കൽ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം അറസ്റ്റുണ്ടാകുമെന്ന തരത്തിൽ സൂചനയുണ്ടായിരുന്നുവെങ്കിലും എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അന്വേഷണ സംഘം വിട്ടയക്കുകയായിരുന്നു. മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റ് അനിശ്ചിതത്വത്തിലേക്ക് നീളാൻ കാരണമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. അന്വേഷണം പൂർത്തിയാക്കി മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്നാണ് പൊലീസ് നിലപാട്.
പീഡനാരോപണം നിഷേധിച്ച ബിഷപ്പ് മഠത്തിലെ ആഭ്യന്തര അധികാര തർക്കമാണ് ആരോപണങ്ങൾക്കു പിന്നിലെന്ന മുൻ നിലപാടിൽ ഉറച്ചു നിന്നുവെന്നാണ് അന്വഷണ സംഘം നൽകുന്ന സൂചന.
അതേസമയം, പോലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ഇക്കാര്യങ്ങളിൽ ചോദ്യം ചെയ്യലിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here