അഞ്ച് വയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് പൂജാരിമാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന ഭിഷണിയും!
അഞ്ച് വയസുള്ള കുഞ്ഞിനെ ക്ഷേത്രത്തിനുള്ളില്‍ വിളിച്ച് കയറ്റി പൂജാരിമാര്‍ ചേര്‍ന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കി. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. പീഡനത്തിന് ശേഷം കുട്ടിയെ പൂജാരിമാര്‍ ചേര്‍ന്നു തന്നെ വീട്ടിലേക്ക് എത്തിക്കുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മധുരം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നീ പൂജാരിമാര്‍ കുഞ്ഞിനെ ക്ഷേത്രത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടെന്ന് മനസിലാക്കിയ അമ്മ കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു.
കുട്ടിയുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ കര്‍ഷകനാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് ധാതിയ എസ്പി മായങ്ക് ആവാസ്ഥി പറഞ്ഞു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു. ഇതിന് മുമ്പും ഈ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റ് ചില കുട്ടികളെയും അതിക്രമിച്ചതായി പൊലീസ് സംശയിക്കുന്നുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here