ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ വിവാദ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു

വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ വിവാദ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. തമിഴ്നാട് വിരുദനഗറിലെ 50.33 ഏക്കറാണ് കണ്ടുകെട്ടുന്നത്. രാജപാളയത്ത് ജേക്കബ് തോമസ് 50 ഏക്കർ ഭൂമി വാങ്ങിയെന്നും ഇതു സ്വത്ത് വിവരത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കണ്ടുകെട്ടാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.ബിനാമി പേരിൽ ജേക്കബ് തോമസ് ഭൂമി സ്വന്തമാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജേക്കബ് തോമസിന്റെ കേരളത്തിലെ വീടുകളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്.
2001 നവംബര്‍ 15 ന് പ്രമാണം ചെയ്ത ആ വസ്തുവിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് ജേക്കബ് തോമസിന്റെ 2002, 2003 വര്‍ഷങ്ങളിലെ ഔദ്യോഗിക സ്വത്തുവിവര പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍, 2003 നു ശേഷം സര്‍ക്കാറിനു നല്‍കിയ പട്ടികയില്‍ ആ വസ്തു സംബന്ധിച്ച വിവരങ്ങള്‍ ഒന്നുമില്ല. ജേക്കബ് തോമസിന്റെ പേരിലാണു സേത്തൂരിലെ ഈ ഭൂമി രജിസ്റ്റര്‍ ചെയ്തതെങ്കിലും രേഖകളില്‍ നല്‍കിയിരിക്കുന്ന മേല്‍വിലാസം വേറെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here